പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ വിട വാങ്ങി

ചെന്നൈ: പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ (90) അന്തരിച്ചു. ചെന്നൈയിലെ ഡയറക്ടേര്‍സ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം. 1960 മുതല്‍ 90കള്‍ വരെ സിനിമാ സംവിധാനത്തില്‍ സജീവമായിരുന്നു അദ്ദേഹം. മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നല്‍കിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009-ലെ ജെ സി ഡാനിയേല്‍ പുരസ്‌ക്കാരം ലഭിച്ചു. മലയാള സിനിമാ മേഖലക്ക് അടിത്തറയിട്ട സംവിധായകന്‍ കൂടിയായിരുന്നു സേതുമാധവന്‍.

കമല്‍ഹാസന്‍ ബാലതാരമായി അഭിനയിച്ച ‘കണ്ണും കരളും’ ആണ് ആദ്യ മലയാള സിനിമ. സാഹിത്യകൃതികളായ ഓടയില്‍നിന്ന്, അടിമകള്‍, അച്ഛനും ബാപ്പയും, അരനാഴിക നേരം, കരകാണാക്കടല്‍, പണി തീരാത്ത വീട്, ചട്ടക്കാരി, ഓപ്പോള്‍ തുടങ്ങിയവ അദ്ദേഹം സിനിമകളാക്കി. നിരവധി തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്.

പാലക്കാട് സുബ്രഹ്മണ്യം ലക്ഷ്മി ദമ്പതികളുടെ മകനായി 1931ലാണ് സേതുമാധവന്റെ ജനനം. തമിഴ്നാട്ടിലെ വടക്കേ ആര്‍ക്കോട്ടിലും പാലക്കാട്ടുമായിരുന്നു ബാല്യം. പാലക്കാട് വികോടോറിയ കോളേജില്‍ നിന്നും സസ്യശാസ്ത്രത്തില്‍ ബിരുദം നേടിയതിന് ശേഷം സംവിധായകന്‍ കെ രാംനാഥിന്റെ സഹായിയായി സിനിമയിലെത്തി. എല്‍ വി പ്രസാദ്, എ എസ് എ സ്വാമി, സുന്ദര്‍ റാവു, നന്ദകര്‍ണി എന്നീ സംവിധായകരുടെ കൂടെ നിന്ന് സംവിധാനം പഠിച്ചു. സേതുമാധവന്‍ 1960ല്‍ വീരവിജയ എന്ന സിംഹള ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. മുട്ടത്ത് വര്‍ക്കിയുടെ ചെറുകഥയെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ജ്ഞാന സുന്ദരിയാണ് കെ എസ് സേതുമാധവന്റെ ആദ്യ സൂപ്പര്‍ ഹിറ്റ് പടം. 1973 ല്‍ ദേശീയ പുരസ്‌കാരത്തിന്റെ ഭാഗമായ നര്‍ഗീസ് ദത്ത് അവാര്‍ഡ് നേടി. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം തമിഴിലേക്ക് ആദ്യമായി എത്തിച്ചതും കെ എസ് സേതുമാധവനായിരുന്നു. അറുപതില്‍ പരം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. വത്സലയാണ് ഭാര്യ. മക്കള്‍ : സോനുകുമാര്‍, ഉമ, സന്തോഷ് സേതുമാധവന്‍.

പുരസ്‌കാരങ്ങള്‍
കേരള സംസ്ഥാന പുരസ്‌കാരം
1970 – മികച്ച സംവിധായകന്‍ (അരനാഴിക നേരം)
1971 – മികച്ച സംവിധായകന്‍ (കരകാണാകടല്‍)
1972 – മികച്ച സംവിധായകന്‍ (പണി തീരാത്ത വീട്)
1972 – മികച്ച ചിത്രം (പണി തീരാത്ത വീട്)
1974 – മികച്ച രണ്ടാമത്തെ ചിത്രം (ചട്ടക്കാരി)
1980 – മികച്ച സംവിധായകന്‍(ഓപ്പോള്‍)
1980 – മികച്ച ചിത്രം (ഓപ്പോള്‍)
2009 – മലയാളചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനകള്‍ക്കുള്ള ജെ.സി. ഡാനിയേല്‍ പുരസ്‌കാരം

ദേശീയ ചലച്ചിത്ര പുരസ്‌കാരം
1965 – മികച്ച മലയാളചലച്ചിത്രം ( ഓടയില്‍ നിന്ന്)
1969 – മികച്ച മലയാളചലച്ചിത്രം ( അടിമകള്‍)
1971 – മികച്ച മലയാളചലച്ചിത്രം ( കരകാണാകടല്‍)
1972 – മികച്ച ദേശീയോദ്ഗ്രഥനചിത്രത്തിനുള്ള നര്‍ഗീസ് ദത്ത് പുരസ്‌കാരം (അച്ഛനും ബാപ്പയും)
1972 – മികച്ച മലയാളചലച്ചിത്രം ((പണി തീരാത്ത വീട്)
1980 – മികച്ച രണ്ടാമത്തെ ചിത്രം (ഓപ്പോള്‍)
1990 – മികച്ച ചലച്ചിത്രം (മറുപക്കം)
1990 – മികച്ച തിരക്കഥ (മറുപക്കം)
1994 – മികച്ച തമിഴ് ചലച്ചിത്രം (നമ്മവര്‍)
1995 – മികച്ച തെലുങ്കു ചലച്ചിത്രം (സ്ത്രീ)

സിനിമകള്‍
ജ്ഞാനസുന്ദരി 1961
കണ്ണും കരളും 1962
നിത്യകന്യക 1963
സുശീല 1963
മണവാട്ടി 1964
ഓമനക്കുട്ടന്‍ 1964
ദാഹം 1965
ഓടയില്‍ നിന്ന് 1965
അര്‍ച്ചന 1966
സ്ഥാനാര്‍ത്ഥി സാറാമ്മ 1966
കോട്ടയം കൊലക്കേസ് 1967
നാടന്‍ പെണ്ണ് 1967
ഒള്ളതുമതി 1967
ഭാര്യമാര്‍ സൂക്ഷിക്കുക 1968
തോക്കുകള്‍ കഥ പറയുന്നു 1968
യക്ഷി 1968
അടിമകള്‍ 1969
കടല്‍പ്പാലം 1969
കൂട്ടുകുടുംബം 1969
അര നാഴിക നേരം 1970
കുറ്റവാളി 1970
മിണ്ടാപ്പെണ്ണ് 1970
വാഴ്വേ മായം 1970
അനുഭവങ്ങള്‍ പാളിച്ചകള്‍ 1971
ഇങ്ക്വിലാബ് സിന്ദാബാദ് 1971
കരകാണാക്കടല്‍ 1971
ലൈന്‍ ബസ്സ് 1971
ഒരു പെണ്ണിന്റെ കഥ 1971
തെറ്റ് 1971
ആദ്യത്തെ കഥ 1972
അച്ഛനും ബാപ്പയും 1972
ദേവി 1972
പുനര്‍ജന്മം 1972
അഴകുള്ള സെലീന 1973
ചുക്ക് 1973
കലിയുഗം 1973
പണി തീരാത്ത വീട് 1973
ചട്ടക്കാരി 1974
കന്യാകുമാരി 1974
ചുവന്ന സന്ധ്യകള്‍ 1975
മക്കള്‍ 1975
പ്രിയംവദ 1976
അമ്മേ അനുപമേ 1977
ഓര്‍മ്മകള്‍ മരിക്കുമോ 1977
നക്ഷത്രങ്ങളേ കാവല്‍ 1978
അവിടത്തെപ്പോലെ ഇവിടെയും 1985
സുനില്‍ വയസ്സ് ഇരുപത്1986
വേനല്‍കിനാവുകള്‍1991