‘പെണ്‍ കരുത്ത്’; വിവിഐപി സുരക്ഷാ സംഘത്തില്‍ കമാന്‍ഡോകളായി ഇനി വനിതാ സൈനികരും

ന്യൂഡല്‍ഹി: പുതുവര്‍ഷം മുതല്‍ വിവിഐപി സുരക്ഷക്കുള്ള കമാന്‍ഡോകളുടെ കൂട്ടത്തില്‍ വനിത സൈനികരെയും ഉള്‍പ്പെടുത്താന്‍ തീരുമാനം. ആദ്യഘട്ടത്തില്‍ 32 വനിതകളെ കമാന്‍ഡോകളായി നിയമിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. വിവിഐപികളുടെ ഔദ്യോഗിക വസതികളിലും യാത്രകളിലും ഇനി വനിത കമാന്‍ഡോകളും സുരക്ഷ ഒരുക്കും. ആഭ്യന്തര മന്ത്രി അമിത്ഷാ, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങി വിവിഐപികളുടെ ഇസഡ് പ്ലസ് സുരക്ഷ സംഘത്തിലാണ് വനിത കമാന്‍ഡോകളെയും നിയോഗിക്കാനുള്ള തീരുമാനമായത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അടുത്തമാസം മുതല്‍ പല നേതാക്കളുടെയും യാത്രകള്‍ തുടങ്ങും. ആ യാത്രകളില്‍ വനിത സൈനികര്‍ ഉള്‍പ്പെട്ട കമാന്‍ഡോ സംഘമാകും അവര്‍ക്ക് സുരക്ഷ നല്‍കുക. പുരുഷ കമാന്‍ഡോകള്‍ക്കുള്ള പോലെ തന്നെ സുരക്ഷ ഒരുക്കാനുള്ള ആയുധങ്ങള്‍ വനിതാ കമാന്‍ഡോകള്‍ക്കും നല്‍കും.

അഞ്ച് സംസ്ഥാനങ്ങളിലെ സൈന്യത്തില്‍ വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍ ഉറപ്പാക്കിയ സുപ്രീംകോടതിയുടെ വിധി പ്രതിരോധ സുരക്ഷാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തന്നെയാണ് തുടക്കം കുറിച്ചിരിക്കുന്നത്. അതേസമയം, ജമ്മുകശ്മീരിലെ സുരക്ഷക്ക് കേന്ദ്ര സേനകള്‍ വനിത സൈനികരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.