എയിഡ്സിനെ തടയാൻ സഹായിക്കുന്ന കുത്തിവെപ്പിന് അംഗീകാരം നൽകി യുഎസ്; ഒരു ഡോസിന് ചെലവ് 2.64 ലക്ഷം രൂപ വരെ

വാഷിംഗ്ടൺ: എയ്ഡ്‌സ് മഹാമാരിക്കെതിരെ നിർണായക കണ്ടെത്തലുമായി അമേരിക്ക. എയിഡ്സിനെ തടയാൻ സഹായിക്കുന്ന കുത്തിവെപ്പിന് യുഎസ് അംഗീകാരം നൽകി. അപ്രിറ്റിയൂഡ് എന്ന മരുന്നിനാണ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്.ഡി.എ) അനുമതി നൽകിയത്. എച്ച്.ഐ.വി ബാധ നൂറു ശതമാനം വരെ തടയാൻ സഹായിക്കുന്ന മരുന്നാണിത്. ഒരു ഡോസ് കുത്തിവെപ്പിന് 2.64 ലക്ഷം രൂപ വരെയാണ് ചെലവ് വരിക.

ശരീരഭാരം 35 കിലോഗ്രാമിൽ കൂടുതലുള്ള മുതിർന്ന വ്യക്തികൾക്ക് കുത്തിവെപ്പ് എടുക്കാം. തുടക്കമെന്ന നിലയിൽ ഒരു മാസം ഇടവേളയിൽ രണ്ടു കുത്തിവെപ്പ് എടുക്കണമെന്നും പിന്നീട് ഓരോ രണ്ടു മാസത്തിലും കുത്തിവെപ്പെടുത്ത് മുന്നോട്ട് പോകണമെന്നാണ് നിർദ്ദേശം. അപ്രിറ്റിയൂഡിന് എഫ്.ഡി.എ അനുമതി ലഭിച്ചത് ലോകത്തെ എച്ച്.ഐ.വി മഹാമാരിയെ തടയാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട, ലൈംഗികരോഗങ്ങൾക്ക് സാധ്യതയുള്ള വിഭാഗങ്ങൾക്ക് ഇത് ഗുണകരമാകുമെന്നാണ് എഫ്.ഡി.എയിലെ ആന്റിവൈറൽ ഡിവിഷൻ ഡയറക്ടറായ ഡോ. ഡെബ്ര ബിർക്രാന്ത് അറിയിച്ചു.

മനുഷ്യരിൽ എച്ച്.ഐ.വി ബാധ കണ്ടെത്തിയതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു കുത്തിവെപ്പ് നടത്തുന്നത്. ശരീരത്തിൽ എച്ച്.ഐ.വി രോഗാണുവിന്റെ സാന്നിധ്യമില്ലാത്ത, പുരുഷൻമാരുമായി സെക്‌സിൽ ഏർപ്പെടുന്ന 4600 പുരുഷൻമാരിലും ട്രാൻസ് ജെൻഡറുകളിലുമാണ് ആദ്യഘട്ടത്തിൽ മരുന്ന് പരീക്ഷിച്ചത്. ഇത്തരം ലൈംഗിക സ്വഭാവമുള്ളവർക്ക് എച്ച്.ഐ.വി ബാധക്കുള്ള സാധ്യത കൂടുതലാണ്. രണ്ടാംഘട്ടത്തിൽ സ്ത്രീകളുമായും പുരുഷൻമാരുമായും സെക്‌സിൽ ഏർപ്പെടുന്ന 3200 സ്ത്രീകളിൽ പരീക്ഷണം നടത്തി. നിലവിൽ എച്ച്‌ഐവി തടയാൻ ഉപയോഗിക്കുന്ന മരുന്നായ ട്രൂവാഡ ഗുളിക കഴിക്കുന്നവരേക്കാൾ എച്ച്.ഐ.വി ബാധ 69 ശതമാനം കുറക്കാൻ അപ്രിറ്റിയൂഡിന് കഴിയുമെന്ന് ആദ്യ പരീക്ഷണത്തിലും എച്ച്.ഐ.വി ബാധ 90 ശതമാനം കുറക്കാൻ സഹായിക്കുമെന്ന് രണ്ടാം പരീക്ഷണത്തിലും കണ്ടെത്താൻ കഴിഞ്ഞു.

അതേസമയം പാർശ്വഫലങ്ങൾ ഇല്ലെങ്കിൽ മാത്രമേ കുത്തിവെപ്പ് എടുക്കാവൂവെന്നാണ് നിർദ്ദേശം. എച്ച്.ഐ.വി പോസിറ്റീവ് ആയവർ ഈ മരുന്ന് കഴിക്കരുതെന്നും നിർദ്ദേശമുണ്ട്. അടുത്തവർഷത്തോടെ ലോകത്തെല്ലായിടത്തും ഈ മരുന്ന് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.