പി.ടി തോമസ് എംഎൽഎയുടെ കണ്ണുകൾ ദാനം ചെയ്തു; സംസ്‌കാരത്തിന് മതപരമായ ചടങ്ങുകൾ വേണ്ടെന്ന് അന്ത്യാഭിലാഷം

കൊച്ചി: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പി.ടി തോമസ് എംഎൽഎയുടെ കണ്ണുകൾ ദാനം ചെയ്തു. പി ടി തോമസ് ആഗ്രഹിച്ച രീതിയിൽ തന്നെയായിരിക്കും അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ നടത്തുന്നത്. സംസ്‌കാരത്തിന് മതപരമായ ചടങ്ങുകൾ വേണ്ടെന്നാണ് അദ്ദേഹം അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. തന്റെ മൃതദേഹം രവിപുരം ശ്മശാനത്തിൽ ദഹിപ്പിക്കണമെന്നും മൃതദേഹത്തിൽ റീത്തുകളോ മറ്റു ആഡംബരങ്ങളോ വെക്കരുതെന്നും അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. തന്റെ സംസ്‌കാര സമയത്ത് വയലാറിന്റെ ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും..’ എന്ന ഗാനം ചെറിയ ശബ്ദത്തിൽ കേൾപ്പിക്കണമെന്ന ആഗ്രഹവും അദ്ദേഹം പങ്കുവെച്ചിരുന്നു.

ചിതാഭസ്മത്തിന്റെ ഒരുഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കണമെന്നും അദ്ദേഹം സുഹൃത്തുക്കളോട് വ്യക്തമാക്കിയിരുന്നു. പി ടി തോമസിന്റെ അടുത്ത സുഹൃത്തായ ഡിജോ കാപ്പനാണ് ഇക്കാര്യം അറിയിച്ചത്.

ബുധനാഴ്ച്ച രാവിലെയാണ് പി ടി തോമസ് അന്തരിച്ചത്. അർബുദത്തിന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. തൃക്കാക്കര എംഎൽഎ ആണ് പി.ടി തോമസ്. കെ പി സി സി യുടെ വർക്കിങ് പ്രസിഡന്റും, 2016 മുതൽ തൃക്കാക്കരയിൽ നിന്നുള്ള നിയമസഭാംഗവും 2009-2014 ലോക്സഭയിൽ അംഗവുമായിരുന്ന കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവുമാണ് അദ്ദേഹം.