പി ടി തോമസിന്റെ വിയോഗം; പകരം വെയ്ക്കാനില്ലാത്ത നഷ്ടമെന്ന് കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം: കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി ടി തോമസിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് കോൺഗ്രസ് നേതാക്കൾ. കെ സുധാകരൻ, ഉമ്മൻചാണ്ടി, വിഡി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ, എംഎം ഹസൽ, എം കെ മുനീർ തുടങ്ങി നിരവധി നേതാക്കൾ അദ്ദേഹത്തിന് അനുശോചനം അറിയിച്ചു.

കെ എസ് യു സംസ്ഥാന പ്രസിഡന്റായി കേരള രാഷ്ട്രീയത്തിൽ ഉയർന്നു വന്ന് സ്വന്തം വ്യക്തിത്വം കൊണ്ട് വളർന്നു പന്തലിച്ച നിലപാടിന്റെ ആൾ രൂപമാണ് പിടി തോമസെന്ന് കെ സുധാകരൻ പറഞ്ഞു. അപ്രിയ സത്യങ്ങൾ പോലും സധൈര്യം ലോകത്തോടു വിളിച്ചു പറയാൻ ആർജ്ജവം കാണിച്ച നേരിന്റെ പോരാളിയും എഴുപതിലും യുവത്വത്തിന്റെ പ്രസരിപ്പോടെ അണികളിൽ ആവേശം പടർത്തിയ പ്രിയപ്പെട്ടവനുമാണ് അദ്ദേഹം. പ്രകൃതിയെയും മനുഷ്യനെയും കലർപ്പില്ലാതെ സ്‌നേഹിച്ച പി ടി യ്ക്ക് പകരക്കാരനില്ലെന്നും സുധാകരൻ വ്യക്തമാക്കി.

പൊതുപ്രവർത്തന രംഗത്തു സത്യസന്ധതയും ആത്മാർഥതയും ഉയർത്തിപ്പിടിച്ച രാഷ്ട്രീയ നേതാവായിരുന്നു പി.ടി.തോമസെന്നും അദ്ദേഹത്തിന്റെ വിയോഗം ഏറെ ദു:ഖകരമാണെന്നും ഉമ്മൻചാണ്ടി അറിയിച്ചു. ഒരിക്കലെങ്കിലും പി.ടിയെ പരിചയപ്പെട്ടിട്ടുള്ളവർക്കെല്ലാം ഇതൊരു വ്യക്തിപരമായ നഷ്ടം കൂടിയാണ്. വിശ്വസിക്കുന്ന ആദർശത്തിന് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുന്നയാളായിരുന്നു പിടി തോമസ്. മാതൃകാ പൊതുപ്രവർത്തകനെയാണ് സമൂഹത്തിന് നഷ്ടമായത്. അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓർമ്മയ്ക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ജേഷ്ഠ സഹോദരനെയാണ് നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോൺഗ്രസിന്റെ ജനകീയ മുഖമായിരുന്നു പിടി തോമസെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. മൂല്യങ്ങളിൽ അടിയുറച്ച് നിന്ന നേതാവാണ് പി ടി തോമസെന്ന് കെ സി വേണുഗോപാൽ അറിയിച്ചു. കോൺഗ്രസിനെ സംബന്ധിച്ച് വിട്ടുവീഴ്ചയില്ലാത്ത പോരാളിയായിരുന്നു പി ടി തോമസ്. ഉറച്ച നിലപാടുള്ള നേതാവിന്റെ വിയോഗം കോൺഗ്രസ് പാർട്ടിക്ക് തീർത്താൽ തീരാത്ത നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ അരനൂറ്റാണ്ട് കാലത്ത് വേറിട്ട മുഖം ആയിരുന്നു പി ടി തോമസെന്ന് എം എം ഹസ്സൻ അഭിപ്രായപ്പെട്ടു. കോൺഗ്രസിന് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളിൽ അദ്ദേഹം ധീര നിലപാട് എടുത്തിരുന്നുവെന്നും എംഎം ഹസൻ അനുസ്മരിച്ചു. പി ടി തോമസിൻറെ വിയോഗത്തോടെ നിയമസഭയിലെ ഒരു പോരാളിയെയാണ് പ്രതിപക്ഷത്തിന് നഷ്ടമാവുന്നതെന്ന് എം കെ മുനീർ പറഞ്ഞു.