2019-20; ഇന്ത്യന്‍ റെയില്‍വെയുടെ വരുമാനത്തില്‍ 8.30% കുറവെന്ന് സിഎജി റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ റെയില്‍വേയുടെ വരുമാനത്തില്‍ 8.30 ശതമാനം കുറവുണ്ടായതായി സിഎജി റിപ്പോര്‍ട്ട്. വരുമാനം കൂട്ടുന്നതിന് താരിഫ് വര്‍ധന അടക്കമുള്ള വൈവിധ്യമാര്‍ന്ന മാര്‍ഗങ്ങള്‍ റെയില്‍വേ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.

2019-20ല്‍ 2,16,935 കോടി രൂപയായിരുന്നു റെയില്‍വേയുടെ ബജറ്റ് എസ്റ്റിമേറ്റ്. എന്നാല്‍, വരുമാനമായി ലഭിച്ചത് 1,74,694.69 കോടി രൂപ. 2019-20 ലെ മൊത്തം ചരക്ക് വരുമാനത്തിന്റെ 49 ശതമാനവും കല്‍ക്കരി കയറ്റിറക്കലില്‍ നിന്നാണ് ലഭിച്ചത്. 2018-19ല്‍ മിച്ചം 3,773.86 കോടി രൂപയായിരുന്നത് 2019-20ല്‍ 1,589.62 കോടി രൂപയായി കുറഞ്ഞു. റെയില്‍വേ പെന്‍ഷന്‍ ഇനത്തില്‍ വകയിരുത്തേണ്ട 48,626 കോടി രൂപ മുഴുവനായും പെന്‍ഷന്‍ ഫണ്ടിലേക്ക് ഉപയോഗിച്ചിരുന്നെങ്കില്‍ 1,589.62 കോടി രൂപ മിച്ചത്തിനു പകരം 26,328.39 കോടി രൂപയുടെ നെഗറ്റീവ് ബാലന്‍സിലേക്ക് റെയില്‍വേ എത്തുമായിരുന്നു.

അതേസമയം, ഈ അവസ്ഥയില്‍ നിന്നു കരകയറാന്‍ താരിഫുകള്‍ പുനഃപരിശോധിക്കുക, ചരക്ക് ഗതാഗതം വൈവിധ്യവല്‍കരിക്കുക, നിഷ്‌ക്രിയ ആസ്തികള്‍ ഉപയോഗിക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും സിഎജി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.