ദക്ഷിണകൊറിയന്‍ വീഡിയോകള്‍ കണ്ടു; ഏഴ് പേരെ പരസ്യ വധശിക്ഷക്ക് വിധേയമാക്കി ഉത്തരകൊറിയ

പ്യോംഗ്യാംഗ്: ദക്ഷിണകൊറിയന്‍ വീഡിയോകള്‍ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തതിന് ഏഴുപേരെ വധ ശിക്ഷക്ക് വിധേയമാക്കി ഉത്തരകൊറിയ. മനുഷ്യാവകാശ സംഘടനയാണ് വിവരം പുറത്ത് വിട്ടിരിക്കുന്നത്. ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോംങ് ഉന്നിന്റെ നേതൃത്വത്തിലാണ് പരസ്യ വധശിക്ഷ നടപ്പിലാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അന്താരാഷ്ട്രത്തലത്തില്‍ ഉത്തരകൊറിയക്ക് മേലുള്ള നിരീക്ഷണം വര്‍ദ്ധിച്ചതിനാല്‍ കിം ജോങ് ഉന്‍ ഭരണകൂടം മനുഷ്യാവകാശ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. എന്നാല്‍, അവിടെ മനുഷ്യാവകാശ സ്ഥിതി മെച്ചപ്പെടുന്നു എന്നല്ല ഇതിനര്‍ഥം, മറിച്ച് മുന്‍പത്തെ പോലെ പരസ്യമായി വധശിക്ഷ ഉള്‍പ്പെടെ നടക്കുന്നില്ല എന്ന് മാത്രം. അതേസമയം, ഉത്തരകൊറിയയില്‍ കഴിഞ്ഞ വര്‍ഷം 27 പേരെ വധശിക്ഷക്ക് വിധേയമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ദക്ഷിണ കൊറിയന്‍ സിനിമകളും സംഗീതവും സീഡിയിലാക്കി വിറ്റ ഒരാളെ ഉത്തരകൊറിയന്‍ സര്‍ക്കാര്‍ വധശിക്ഷക്ക് വിധേയമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് വധ ശിക്ഷയുടെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.