‘മരക്കാര്‍ ബജറ്റ്; ഞങ്ങള്‍ മത്സരിക്കേണ്ടിയിരുന്നത് സ്റ്റീവന്‍ സ്പില്‍ബര്‍ഗിനോടായിരുന്നു’: പ്രിയദര്‍ശന്‍

മരക്കാര്‍ ചിത്രത്തിന്റെ നിര്‍മ്മാണ വേളയില്‍ താന്‍ നേരിട്ട ഏറ്റവും വലിയ സമ്മര്‍ദ്ദം ചിത്രത്തിന്റെ ബജറ്റിനെ ചുറ്റിപ്പറ്റിയുള്ളതായിരുന്നുവെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ചിത്രം മത്സരിച്ചത് ഹോളിവുഡ് സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗിനോട് ആയിരുന്നെന്നാണ് പ്രിയദര്‍ശന്‍ ദി ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

‘മറ്റെന്തിനേക്കാളും ബജറ്റിനെ കുറിച്ച് ഞാന്‍ സമ്മര്‍ദത്തിലായിരുന്നു. ബാഹുബലി പോലെയല്ല ഇത്. അവര്‍ക്ക് വലിയ ബജറ്റും ധാരാളം സമയവുമുണ്ടായിരുന്നു. ഞങ്ങള്‍ക്ക് ചെറിയൊരു ബജറ്റായിരുന്നു ഉണ്ടായിരുന്നത്, ഞങ്ങളുടെ അടുത്ത എതിരാളി സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ആയിരുന്നു. 100 മില്യണ്‍ ഡോളറിന് മുകളില്‍ നിര്‍മ്മാണച്ചെലവുള്ള പല ചിത്രങ്ങളും സ്പില്‍ബര്‍ഗ് സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹൊറര്‍ ചിത്രം ‘സോ’ (2004)യുടെ ബജറ്റ് 1.2 മില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. (ഇപ്പോഴത്തെ കണക്കനുസരിച്ച് 9.06 കോടി രൂപ). 18 ദിവസം കൊണ്ടാണ് അദ്ദേഹം ചിത്രീകരണവും പൂര്‍ത്തിയാക്കിയത്. എന്നാല്‍, ബോക്‌സ് ഓഫീസില്‍ ചിത്രം കളക്റ്റ് ചെയ്തത് 103.9 മില്യണ്‍ ഡോളര്‍ ആയിരുന്നു. ഒറ്റ ഷെഡ്യൂളില്‍ ചിത്രം പൂര്‍ത്തിയാക്കിയത് ബജറ്റ് കൂടാതെയിരിക്കാനായിരുന്നുവെന്നും അല്ലാതെ ഒരു തിരക്കുകൂട്ടല്‍ ആയിരുന്നില്ല’. ‘ പ്രിയദര്‍ശന്‍ പറയുന്നു.

ഡിസംബര്‍ 2ന് ആണ് മരക്കാര്‍ തിയേറ്ററുകളില്‍ എത്തിയത്. ഡിസംബര്‍ 17ന് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. നീണ്ട 25 വര്‍ഷത്തെ തന്റെ കാത്തിരിപ്പാണ് മരക്കാര്‍ എന്നും സംവിധായകന്‍ പറയുന്നു. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കടല്‍ യുദ്ധം കാണിക്കുന്നതില്‍ വിജയിച്ചുവെന്ന് വിശ്വസിക്കുന്നുവെന്നും സംവിധായകന്‍ പറഞ്ഞു.