കുട്ടികൾക്ക് ഉടൻ വാക്സിൻ നൽകും; രണ്ട് പുതിയ വാക്സിനുകൾക്കുളള അനുമതി പരിഗണനയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്നത് ഉടൻ ആരംഭിക്കും. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് പുതിയ വാക്സിനുകൾക്കുളള അനുമതി പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് വിവിധ വാക്‌സിനുകളുടെ പരീക്ഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നാംതരംഗം മുന്നിൽ കണ്ട് കൊണ്ടുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കുട്ടികൾക്ക് വാക്‌സിനേഷൻ നൽകുന്നതിനുള്ള മാർഗരേഖ ഉടനെ പുറത്തിറക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

രാജ്യത്ത് ഇതിനോടകം 131 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാൻ രാജ്യം സജ്ജമാണ്. ഉപയോഗത്തിന് ഉടൻ അനുമതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിൻ എടുക്കാൻ യോഗ്യരായവരിൽ 88 ശതമാനം പേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകി കഴിഞ്ഞു. സംസ്ഥാനങ്ങളിൽ ആവശ്യത്തിന് മരുന്നുകളും വെന്റിലേറ്ററുകളും ഉണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. വരുന്ന രണ്ട് മാസത്തിനുള്ളിൽ രാജ്യത്ത് വാക്‌സിൻ ഉത്പാദനം വലിയ തോതിൽ വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.