കൊച്ചി: പിങ്ക് പൊലീസ് എട്ടു വയസുകാരിയെ നടുറോഡിൽ അപമാനിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകാനാവില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ. ഇക്കാര്യം രേഖാമൂലം സർക്കാർ കോടതിയെ അറിയിച്ചു. കുട്ടിയുടെ മൗലികാവകാശ ലംഘനം ഈ കേസിൽ ഉണ്ടായിട്ടില്ലെന്നും ആരോപണ വിധേയയായ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്. പൊലീസ് ഉദ്യോഗസ്ഥ ചെയ്ത തെറ്റിന് എടുക്കാൻ കഴിയുന്ന നിയമനടപടി സർക്കാർ സ്വീകരിച്ചു. നഷ്ടപരിഹാരം വേണമെങ്കിൽ ഈ പെൺകുട്ടിക്ക് സിവിൽ കേസുമായി മുന്നോട്ട് പോകാം. അതിന് തടസമില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു. പൊലീസുദ്യോഗസ്ഥ പെൺകുട്ടിയോട് മോശമായി പെരുമാറിയിട്ടില്ല എന്ന് തെളിയിക്കുന്ന നാല് സാക്ഷി മൊഴികളും സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ചു.
പിങ്ക് പോലീസിന്റെ നടപടിയിൽ നിരവധി തവണ കോടതി വിമർശനം ഉന്നയിച്ചിരുന്നു. സർക്കാരിനെയും കോടതി വിമർശിച്ചിരുന്നു. പോലീസ് പെൺകുട്ടിയോട് ക്ഷമ ചോദിക്കണമായിരുന്നു. പക്ഷെ കാക്കിയുടെ ഈഗോ അതിന് അനുവദിച്ചില്ലെന്നും കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ഒരു മാപ്പ് പറഞ്ഞാൽ തീരുമായിരുന്ന വിഷയത്തെയാണ് ഈ രീതിയിൽ എത്തിച്ചതെന്നും കോടതി വ്യക്തമാക്കി. സംഭവം തുടങ്ങിയപ്പോൾ മുതൽ പെൺകുട്ടി കരയുന്നുണ്ടായിരുന്നു. ആ കുട്ടിയുടെ മാനസികാവസ്ഥയെ കുറിച്ച് ഓർക്കണമായിരുന്നു. ജീവിതത്തിൽ ഒരിക്കലും ആ കുട്ടിക്ക് പോലീസിനെ സംരക്ഷകരായി കാണാൻ കഴിയില്ലെന്നും നിരീക്ഷിച്ചു. അത്തരത്തിലേക്കാണ് കുട്ടിയുടെ ചെറുപ്പകാലത്തുണ്ടായ ഈ അനുഭവം മാറ്റുന്നത്. വിഷയത്തെ ഈ രീതിയിൽ ആയിരുന്നില്ല കൈകാര്യം ചെയ്യേണ്ടിയിരുന്നതെന്നും കോടതി പറഞ്ഞു. പെൺകുട്ടി പൊട്ടിക്കരഞ്ഞിട്ടും എന്തുകൊണ്ട് പോലീസിന്റെ മനസ്സ് അലിഞ്ഞില്ലെന്നും ഇത് എന്ത് പിങ്ക് പോലീസ് ആണെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

