ആലപ്പുഴ: ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങളിൽ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച്ച സംഭവിച്ചുവെന്ന ആരോപണങ്ങൾക്ക് മറുപടി നൽകി പോലീസ്. എഡിജിപി വിജയ് സാഖറെയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. രണ്ടാമതായി കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്തിന്റെ കൊലപാതകം പോലീസ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും രഞ്ജിത്ത് അത്തരത്തിൽ അക്രമികൾ ലക്ഷ്യമിട്ടവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നതായി യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് കൊലപാതകങ്ങൾ തമ്മിൽ 12 മണിക്കൂർ ഇടവേള മാത്രമാണ് ഉണ്ടായിട്ടുള്ളത്. ആദ്യ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ മണിക്കൂറുകൾക്കുള്ളിൽ മനസ്സിലാക്കാൻ പോലീസിന് കഴിഞ്ഞു. റെയ്ഡ് ചെയ്ത കുറച്ചാളുകളെ കസ്റ്റഡിയിലെടുക്കാനും സാധിച്ചു. ഇത്തരമൊരു സംഭവം നടക്കുമ്പോൾ ക്രമസമാധാനമാണ് പ്രധാന വിഷയം. അതിനായി എല്ലാവരും തിരക്കിലായിരുന്നു. രണ്ടാത്തെ ആൾ രഞ്ജിത്ത് കൊല്ലപ്പെടാൻ പോകുന്നത് സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നു. ആരും പ്രതീക്ഷിച്ചില്ല. അതുകൊണ്ട് ആ കൊലപാതകം തടയാൻ സാധിച്ചില്ല. ഏതെങ്കിലും തരത്തിലുള്ള വിവരം ലഭിച്ചിരുന്നെങ്കിൽ അത് തടയാമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
എസ്.ഡി.പി.ഐ. സംസ്ഥാനസെക്രട്ടറി കെ.എസ്. ഷാൻ, ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ആദ്യ കൊലപാതകത്തിൽ പ്രതികാരമുണ്ടാകാനുള്ള സാധ്യത മനസ്സിലാക്കുന്നതിൽ പോലീസ് ഇന്റലിജൻസിന് വീഴ്ചപറ്റിയെന്ന വിമർശനം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് എഡിജിപി വിശദീകരണം നൽകിയത്.

