കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ വർധിച്ചുവരുന്നത് ആശങ്ക വർധിപ്പിക്കുന്നു; കാനം രാജേന്ദ്രൻ

തിരുവനന്തപുരം: ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങളിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ വർധിച്ചുവരുന്നത് ആശങ്ക വർധിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ആലപ്പുഴയിലെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളും സമൂഹമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. പരസ്പരം പോരടിക്കുന്ന രണ്ട് വർഗീയ കക്ഷികളാണ് ആലപ്പുഴയിലെ കൊലപാതകങ്ങൾക്ക് പിന്നിലെന്നും കാനം രാജേന്ദ്രൻ വിമർശിച്ചു. വാർത്താക്കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രതിപക്ഷത്തിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ഈ അവസരത്തിലും സർക്കാരിനെ കുറ്റം പറഞ്ഞ് കൊലപാതകം നടത്തിയവർക്ക് പിന്തുണയേകുന്ന സമീപനം പ്രതിപക്ഷം സ്വീകരിക്കുന്നത് വേദനാജനകമാണ്. രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതി വരുത്താൽ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒത്തൊരുമിച്ച് രംഗത്തുവരണമെന്നും കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു.

ആലപ്പുഴയിൽ 24 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. അതേസമയം ആലപ്പുഴയിൽ ജില്ലാ കളക്ടർ സർവകക്ഷി യോഗം വിളിച്ചു. രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. തിങ്കളാഴ്ച വൈകിട്ട് മൂന്നിന് മൂന്നു മണിക്ക് ജില്ലാ കളക്ടറുടെ ചേംബറിലാണ് യോഗം ചേരുന്നത്. മന്ത്രിമാരും വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളുമാണ് യോഗത്തിൽ പങ്കുചേരുക.