വിവാഹത്തേക്കാൾ പ്രാധാന്യം കരിയറിന്; ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ ചീഫ്

ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് പിന്തുണ അറിയിച്ച് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ ചീഫ് ഇമാം ഡോ ഇമാം ഉമർ അഹമ്മദ് ഇല്യാസി. 21 വയസ് എന്ന് പറയുന്നത് സ്ത്രീകൾക്ക് മികച്ച തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന പ്രായമാണെന്ന് അദ്ദേഹം പറഞ്ഞു. പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസിൽ നിന്ന് 21 ആക്കി ഉയർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ എതിർക്കുന്നവർരോട് അദ്ദേഹം ഒരു മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പെൺകുട്ടികളുടെ ജീവിതം കൊണ്ട് കളിക്കരുതെന്നാണ് അദ്ദേഹം നൽകിയ മുന്നറിയിപ്പ്.

വിവാഹത്തേക്കാൾ ഇന്നത്തെ കാലത്ത് കരിയറിനാണ് പ്രാധാന്യം. പെൺകുട്ടി 21 വയസിൽ കൂടുതൽ പക്വതയുള്ളവളാണെങ്കിൽ അത് നല്ലതാണ്. 21 വയസിൽ അവൾക്കും മികച്ച തീരുമാനങ്ങൾ എടുക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാർ തീരുമാനത്തെ വിമർശിച്ച സമാജ്വാദി പാർട്ടി എംപി ഷഫീഖുർ റഹ്മാൻ ബാർഖിനോടുള്ള വിയോജിപ്പും അദ്ദേഹം രേഖപ്പെടുത്തി. എല്ലാത്തിലും രാഷ്ട്രീയം കൊണ്ടുവരരുതെന്നും ഇത് സ്ത്രീ ശാക്തീകരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ത്രീ ശാക്തീകരണത്തിനായി നരേന്ദ്ര മോദി സർക്കാർ മികച്ച പദ്ധതികൾ കൊണ്ടുവന്നിട്ടുണ്ട്. മുത്തലാഖ് നിയമം കൊണ്ടുവന്നപ്പോൾ പലരും എതിർത്തിരുന്നു. എന്നാൽ സർക്കാർ നീക്കം നിരവധി സ്ത്രീകളുടെ വീടുകൾ രക്ഷിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.