18 -ാമത്തെ വയസിൽ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാമെങ്കിൽ എന്ത് കൊണ്ട് ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ കഴിയുന്നില്ല; ഒവൈസി

ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസാക്കി ഉയർത്തുന്നതിനെതിരെ വിമർശനവുമായി എ ഐ എം ഐ എം നേതാവ് അസാദുദീൻ ഒവൈസി. പതിനെട്ടാമത്തെ വയസിൽ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ സാധിക്കുമെങ്കിൽ എന്ത് കൊണ്ട് അതേപ്രായത്തിൽ തന്റെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനെ വിലക്കണമെന്നാണ് ഒവൈസി ചോദിക്കുന്നത്. രാജ്യത്തിന്റെ പിതൃത്വം ഏറ്റെടുക്കാനുള്ള ബി ജെ പിയുടെ ശ്രമങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.

18 -ാമത്തെ വയസിൽ ഇന്ത്യൻ പൗരന് കരാറുകൾ ഒപ്പിടാനും സ്വന്തമായി ബിസിനസ് ആരംഭിക്കാനും രാജ്യം ഭരിക്കേണ്ട പ്രധാനമന്ത്രിയെയും എം പിമാരേയും എം എൽ എ മാരേയും തിരഞ്ഞെടുക്കാനുമുള്ള അവകാശമുണ്ട്. ആ നിലയ്ക്ക് സ്വന്തം ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ എന്തിന് തടയണമെന്ന് അദ്ദേഹം ചോദിക്കുന്നു. ഇന്ത്യയിലെ പുരുഷന്മാരുടെ വിവാഹപ്രായം 21ൽ നിന്ന് 18 ആക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. ഇന്ത്യയിൽ ബാലവിവാഹത്തിന്റെ നിരക്ക് കുത്തനെ കുറഞ്ഞത് ഇത്തരം നിയമങ്ങൾ കാരണമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യഥാസമയത്ത് വിദ്യാഭ്യാസവും സാമൂഹിക അവബോധവും നൽകിയതിനാലണ് രാജ്യത്തെ ബാലവിവാഹത്തിന്റെ നിരക്ക് കുറഞ്ഞത്. രാജ്യത്തെ ബാലവിവാഹം നിർത്തലാക്കുന്നതിന് വേണ്ടിയോ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടിയോ നരേന്ദ്ര മോദി സർക്കാർ ഇന്നുവരെ ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഏകദേശം 1.2 കോടി കുട്ടികൾ പ്രായപൂർത്തിയാകുന്നതിന് മുമ്പ് തന്നെ വിവാഹിതരായെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നതെന്നും ഒവൈസി അറിയിച്ചു.