പൊതു താത്പര്യ ഹർജിയിൽ നിയമനം റദ്ദാക്കാൻ ഹൈക്കോടതിക്ക് അധികാരമില്ല; സുപ്രീം കോടതിയെ സമീപിച്ച് കേരളം

ന്യൂഡൽഹി: മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ മകന് പൊതുമരാമത്ത് വകുപ്പിൽ നൽകിയ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരെ കേരളം സുപ്രീം കോടതിയിൽ. പൊതു താത്പര്യ ഹർജിയിൽ നിയമനം റദ്ദാക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നും പ്രത്യേക തസ്തിക രൂപീകരിക്കാൻ മന്ത്രിസഭയ്ക്ക് അധികാരമുണ്ടെന്നും വ്യക്തമാക്കി കേരളം സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. നിയമനം റദ്ദാക്കിയ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിൽ സർക്കാർ ഉന്നയിക്കുന്ന ആവശ്യം.

ചെങ്ങന്നൂർ എംഎൽഎ ആയിരുന്ന കെ കെ രാമചന്ദ്രൻ നായരുടെ മകൻ ആർ പ്രശാന്തിന് പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയറുടെ പ്രത്യേക തസ്തിക സൃഷ്ടിച്ചാണ് സർക്കാർ ആശ്രിത നിയമനം നൽകിയത്. എന്നാൽ എംഎൽഎ സർക്കാർ ജീവനക്കാരനല്ലെന്നും അതിനാൽ ആശ്രിത നിയമനം നൽകാനാവില്ലെന്നും രാമചന്ദ്രൻ നായരുടെ മകന് നൽകിയ നിയമനം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് പാലക്കാട് സ്വദേശി അശോക് കുമാർ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിക്കുകയായിരുന്നു. തുടർന്ന് പ്രശാന്തിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരെയാണ് കേരളം ഹൈക്കോടതിയെ സമീപിച്ചത്.

പ്രശാന്തിന്റെ നിയമനം കാരണം ആർക്കും അവസരം നഷ്ടപ്പെട്ടില്ലെന്നാണ് സർക്കാരിന്റെ വാദം. മന്ത്രിസഭാ യോഗത്തിന്റെ ശുപാർശ അനുസരിച്ച് ഗവർണർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ആണ് തസ്തിക രൂപീകരിച്ചതെന്നും സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വിശദമാക്കിയിട്ടുണ്ട്.