ലൈംഗിക തൊഴിലാളികൾക്ക് മുൻഗണന റേഷൻ കാർഡ് അനുവദിക്കാൻ തീരുമാനിച്ച് കേരളം; സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

ന്യൂഡൽഹി: ലൈംഗിക തൊഴിലാളികൾക്ക് മുൻഗണന റേഷൻ കാർഡ് അനുവദിക്കാൻ തീരുമാനിച്ച് കേരളം. സുപ്രീം കോടതിയിലാണ് കേരളം ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ ഏത് ന്യായ വില ഷോപ്പിൽ നിന്നും ലൈംഗിക തൊഴിലാളികൾക്ക് റേഷൻ വസ്തുക്കൾ വാങ്ങാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കേരളം വ്യക്തമാക്കി. ഇതുസംബന്ധിച്ച തൽസ്ഥിതി റിപ്പോർട്ടും കേരളം സുപ്രീം കോടതിയിൽ സമർപ്പിച്ചു.

സംസ്ഥാനത്തെ പല ലൈംഗിക തൊഴിലാളികളുടെയും ജീവിതം മോശമായ അവസ്ഥയിലാണ്. സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കണക്ക് പ്രകാരം വിവിധ പദ്ധതികളിലായി 18000 ലൈംഗിക തൊഴിലാളികൾ ആണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും സർക്കാർ കോടതിയിൽ വിശദമാക്കി. ഇതിൽ ഭൂരിഭാഗം പേരും വിവാഹിതരും കുട്ടികൾ ഉള്ളവരുമാണെങ്കിലും നിലവിൽ പലരും വിവാഹബന്ധം ഉപേക്ഷിക്കപ്പെട്ട് ആരുടെയും സഹായം ഇല്ലാതെ ജീവിക്കുന്നവരാണ്. അതേസമയം സംസ്ഥാനത്ത് 228 ലൈംഗിക തൊഴിലാളികൾക്ക് റേഷൻ കാർഡ് ഇല്ല. ഇവർക്ക് കാർഡ് അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

കുടുംബങ്ങളിൽ നിന്ന് പുറത്തക്കപ്പെട്ടവർക്ക് തങ്ങളുടെ തൊഴിൽ എന്താണെന്ന് വെളിപ്പെടുത്താതെ റേഷൻ കാർഡ് ലഭിക്കുന്നതിനുള്ള സൗകര്യവും സംസ്ഥാനത്ത് സർക്കാർ സജ്ജമാക്കിയിട്ടുണ്ട്. സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റിന്റെ വെബ് സൈറ്റിൽ ആധാർ കാർഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്താൽ ഈ സംവിധാനത്തിൽ പങ്കുചേരാം. സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ ശുപാർശ കൂടി പരിഗണിച്ച ശേഷമായിരിക്കും അപേക്ഷകർക്ക് റേഷൻ കാർഡ് അനുവദിച്ച് നൽകുക.