ഭൂട്ടാന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌

ന്യൂഡല്‍ഹി: ഭൂട്ടാന്‍ സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിക്ക്
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ഹനായി. കൊവിഡ് പ്രതിസന്ധിയില്‍ ഇന്ത്യ നല്‍കിയ സഹകരണത്തിന് ഭൂട്ടാന്‍ പ്രധാനമന്ത്രി ഡോ. ലോട്ടേ ഷേറിംഗ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു.

ഭൂട്ടാന്‍ ദേശീയ ദിനമായ ഇന്ന് രാജാവ് ജിഗ്മെ ഖേസര്‍ നാംഗ്യല് വാങ്ങ്ചുക്ക് പരമോന്നത സിവിലിയന്‍ ബഹുമതി പ്രഖ്യാപിക്കുകയായിരുന്നു. രാജാവ് നരേന്ദ്രമോദിയുടെ പേര് നിര്‍ദ്ദേശിച്ചതില്‍ വളരെയേറെ സന്തോഷമുണ്ടെന്ന് ഡോ. ലോട്ടേ ഷേറിംഗ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. കഴിഞ്ഞ കൊവിഡ് കാലത്ത് മോദി ഭൂട്ടാന് പകര്‍ന്നു തന്ന ഉപാധികളില്ലാത്ത സൗഹൃദത്തെയും സഹായങ്ങളെയും രാജാവ് പ്രശംസിച്ചതായും പ്രധാനമന്ത്രി അറിയിച്ചു.

‘ഭൂട്ടാനിലെ ജനങ്ങള്‍ അഭിനന്ദനം അറിയിക്കുന്നു. താങ്കള്‍ വളരെയധികം അര്‍ഹിക്കുന്നതാണിത്’, ഭൂട്ടാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഫേസ്ബുക്കില്‍ കുറിച്ചു.