തൃശൂർ: കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച മലയാളി സൈനികൻ എ. പ്രദീപിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലിക്കായുള്ള നിയമന ഉത്തരവ് കൈമാറി. റവന്യൂ മന്ത്രി കെ.രാജനാണ് ഉത്തരവ് കൈമാറിയത്. വ്യോമസേന ജൂനിയർ വാറന്റ് ഓഫിസറായിരുന്നു പ്രദീപ്. പുത്തൂരിലുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് മന്ത്രി കെ രാജൻ നിയമന ഉത്തരവ് നേരിട്ട് കൈമാറിയത്. റവന്യൂ വകുപ്പിലാണ് പ്രദീപിന്റെ ഭാര്യയക്ക് നിയമനം നൽകിയിരിക്കുന്നത്.
എം.കോം ബിരുദധാരിയാണ് പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി. പ്രദീപിന്റെ ഭാര്യയ്ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി നൽകുമെന്ന് നേരത്തെ സർക്കാർ അറിയിച്ചിരുന്നു. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. പ്രദീപിന്റെ കുടുംബത്തിന് ധനസഹായം നൽകാനും സർക്കാർ തീരുമാനിച്ചിരുന്നു.
എട്ടു ലക്ഷം രൂപയുടെ സാമ്പത്തികസഹായം നൽകാനാണ് തീരുമാനം. ധനസഹായം നൽകുന്നതിന്റെയും സർക്കാർ ഉത്തരവ് റവന്യു മന്ത്രി കൈമാറിയിട്ടുണ്ട്. സൈനികക്ഷേമ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപയും വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന പ്രദീപിന്റെ പിതാവിന്റെ ചികിത്സയ്ക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു മൂന്നു ലക്ഷം രൂപയുമാണ് നൽകുന്നത്.

