എസ്ബിഐ പാവങ്ങളെ പിഴിഞ്ഞ് സമാഹരിച്ചത് 346 കോടി; കണക്കുകൾ പുറത്ത്

ന്യൂഡൽഹി: 2017-18 മുതൽ 2021 ഒക്ടോബർ വരെയുള്ള കാലയളവിൽ എസ്ബിഐ പാവങ്ങളെ പിഴിഞ്ഞ് സമാഹരിച്ചത് 346 കോടി രൂപ. അധിക ചാർജുകൾ ഇല്ലെന്ന് പറയുന്ന ബേസിക് സേവിങ്‌സ് അക്കൗണ്ടുകൾ, ജൻധൻ അക്കൗണ്ട് എന്നിവയിലെ സർവീസ് ചാർജ് ഇനത്തിലാണ് ഇത്രയും തുക ഈടാക്കിയതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കേന്ദ്ര ധനമന്ത്രാലയം രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്.

എസ്ബിഐ അറിയിച്ചതനുസരിച്ച്, അനുവദനീയമായ മിനിമം സൗജന്യ സേവനങ്ങൾക്കപ്പുറം ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന അധിക സേവനങ്ങൾ നൽകിയതിന് ആണ് അധിക തുക ഈടാക്കിയിരിക്കുന്നതെന്നാണ് ധനമന്ത്രാലയം പറഞ്ഞത്. ചില ഓൺലൈൻ, ഇലക്ട്രോണിക് ഇടപാടുകൾക്കും ഇത്തരത്തിൽ അധിക ഫീസ് ഈടാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ജൻ ധൻ യോജന പദ്ധതി പ്രകാരം ആരംഭിച്ച അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്തേണ്ട ആവശ്യമില്ലെന്നാണ് ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ അറിയിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ സൗജന്യമായി നൽകേണ്ടതാണെന്നാണ് ആർബിഐ മാർഗനിർദ്ദേശങ്ങളിൽ വിശദമാക്കുന്നുണ്ട്, ഇത്തരം അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താത്തതിന് ഉൾപ്പെടെയാണ് എസ്ബിഐ പിഴ ഈടാക്കിയത്.

അതേസമയം 2020 ജനുവരി ഒന്നിനോ അതിനു ശേഷമോ ഇലക്ട്രോണിക് മോഡുകൾ ഉപയോഗിച്ച് നടത്തിയ ഇടപാടുകൾക്ക് ഈടാക്കിയ ചാർജുകൾ റീഫണ്ട് ചെയ്യണമെന്നാണ് ബാങ്കുകൾക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. റുപേ ഡെബിറ്റ് കാർഡ്, യുപിഐ, യുപിഐ ക്യുആർ കോഡ്, ഈ മോഡുകളിലൂടെ നടത്തിയ ഇടപാടുകൾക്ക് ഈടാക്കിയ നിരക്ക് എസ്ബിഐ തിരികെ നൽകണമെന്നും ഇനി ഇത്തരം ഇടപാടുകൾ നടത്തുമ്പോൾ നിരക്കുകൾ ചുമത്തരുതെന്നും നിർദ്ദേശമുണ്ട്.