വധുവിനായി ആരുടെയും ആവശ്യപ്രകാരമല്ലാതെ വീട്ടുകാർ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനത്തിന്റെ പരിധിയിൽ വരില്ല; ഹൈക്കോടതി

കൊച്ചി: വധുവിനായി ആരുടെയും ആവശ്യപ്രകാരമല്ലാതെ വീട്ടുകാർ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി. വധുവിന് നൽകുന്ന സമ്മാനങ്ങൾ മറ്റാരെങ്കിലുമാണ് കൈപ്പറ്റിയതെന്ന് തെളിഞ്ഞാൽ സ്ത്രീധന നിരോധന ഓഫീസർക്ക് ഇടപെടാമെന്നും കോടതി വ്യക്തമാക്കി.

കൊല്ലം സ്ത്രീധന ഓഫീസറുടെ ഉത്തവിനെതിരെ കരുനാഗപ്പള്ളി സ്വദേശി വിഷ്ണു നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം. വീട്ടുകാർ വധുവിന് നൽകുന്ന ചട്ടപ്രകാരം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള സമ്മാന വസ്തുക്കൾ സ്ത്രീധനം ആകില്ലെന്നും ഇവയെ സ്ത്രീധന നിരോധനത്തിന്റെ പരിധിയിൽ ഉൾപ്പടുത്താനാകില്ലെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് എം.ആർ. അനിത ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തിൽ ഒരു പരാതി ലഭിച്ചാൽ തെളിവെടുക്കാനും അന്വേഷണം നടത്താനും സ്ത്രീധന നിരോധന ഓഫീസർക്ക് കഴിയും. വീട്ടുകാർ തനിക്ക് നൽകിയ സ്വർണം ഭർത്താവിന്റെ കൈവശമാണെന്നും അത് തിരിച്ച് വേണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശിനിയായ യുവതി ഭർത്താവ് വിഷ്ണുവിനെതിരെ പരാതി നൽകിയിരുന്നു. സ്വർണം തിരിച്ച് നൽകാൻ സ്ത്രീധന നിരോധന ഓഫീസർ പരാതിക്കാരിയുടെ ഭർത്താവ് വിഷ്ണുവിനോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്തു കൊണ്ടാണ് വിഷ്ണു ഹൈക്കോടയിൽ ഹർജി സമർപ്പിച്ചത്.

തനിക്ക് 55 പവന്റെ ആഭരണങ്ങളും ഭർത്താവിന് മാലയും നൽകിയെന്നാണ് യുവതി പരാതിയിൽ പറയുന്നത്. എന്നാൽ ഓഫീസറുടെ ഉത്തരവിൽ ആഭരണങ്ങൾ സ്ത്രീധനമായി ലഭിച്ചതാണോ എന്ന് വ്യക്തമല്ലെന്നാണ് കോടതി പറയുന്നത്. സ്ത്രീധനം ആണെന്ന് ഉറപ്പില്ലാതെ തിരിച്ച് നൽകാൻ ആവശ്യപ്പെടാനാകില്ലെന്നും കോടതി വിശദമാക്കി.