10 വർഷത്തിനുള്ളിൽ ബാങ്കുകൾ എഴുതി തള്ളിയ കിട്ടാക്കടം 11.68 ലക്ഷം കോടി

തിരുവനന്തപുരം: കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യൻ ബാങ്കുകൾ എഴുതിത്തള്ളിയ കിട്ടാക്കടം 11.68 ലക്ഷം കോടി. മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് ഇത്രയധികം തുക എഴുതിതള്ളിയതെന്നാണ് സിപിഎമ്മിന്റെ ആരോപണം. കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തെ ബാങ്കുകൾ എഴുതിത്തള്ളിയത് 2.02 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണെന്നും സിപിഎം വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരം റിസർവ് ബാങ്ക് നൽകിയ മറുപടിയിലാണ് ഈ കണക്കുകളുള്ളതെന്ന് സി.പി.എം അറിയിച്ചു.

ഭക്ഷ്യ ഇതരമേഖലയിൽ മൊത്തം നൽകിയ വായ്പകളുടെ 10 ശതമാനത്തോളം തുകയാണ് ബാങ്കുകൾ 10 വർഷത്തിനിടെ എഴുതിത്തള്ളിയത്. ഭക്ഷ്യ ഇതര മേഖലയിലെ മൊത്തം വായ്പ 110.79 ലക്ഷം കോടി രൂപയാണ്. നടപ്പുവർഷത്തെ ബഡ്ജറ്റ് പ്രകാരം വിപണിയിൽ നിന്ന് കേന്ദ്രം കടമെടുക്കാൻ ഉദ്ദേശിക്കുന്നത് 12.05 ലക്ഷം കോടി രൂപയാണ്. ഏതാണ്ട് ഇത്രത്തോളം വരുന്ന തുകയാണ് ബാങ്കുകൾ വേണ്ടെന്നുവച്ച് എഴുതിത്തള്ളിയതെന്നും സിപിഎം വ്യക്തമാക്കുന്നു.

ഈ എഴുതിത്തള്ളലിൽ 75 ശതമാനവും നടത്തിയത് പൊതുമേഖലാ ബാങ്കുകളാണ്. 2019-20ൽ 2.34 ലക്ഷം കോടി, 2018-19ൽ 2.36 ലക്ഷം കോടി, 2017-18ൽ 1.61 ലക്ഷം കോടി, 2016-17ൽ 1.08 ലക്ഷം കോടി എന്ന ക്രമത്തിലാണ് = ബാങ്കുകൾ എഴുതിത്തള്ളിയ തുക. കിട്ടാക്കടം വരുത്തിയ കുത്തക കമ്പനികളുടെയോ രാജ്യത്തെ കോടീശ്വരന്മാരുടെയോ പേരുകൾ ബാങ്കുകൾ വെളിപ്പെടുത്തിയിട്ടില്ല. വൻകിട കുത്തകക്കാരാണ് വായ്പ മുടക്കിയവരിൽ ഏറിയപങ്കും. രാജ്യത്തെ പൊതുജനങ്ങളോടും കുത്തകകളോടും രണ്ട് തരം സമീപനമെന്ന നിലയ്ക്കാണ് രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തനം എന്നത് തെളിയിക്കുന്നതാണ് ഈ കണക്കുകൾ. കോടികൾ ആസ്തി ഉണ്ടായിട്ടും കടം തിരിച്ചടയ്ക്കാത്ത കോർപ്പറേറ്റുകളുടെ കടം എഴുതിത്തള്ളുന്ന സമീപനം രാജ്യത്തെ സാധാരണ പൗരന്മാരോടുള്ള വെല്ലുവിളിയാണെന്നും സിപിഎം കുറ്റപ്പെടുത്തി.