മുല്ലപ്പെരിയാർ വിഷയം; സംയുക്ത സമിതി രൂപീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് തിരിച്ചടി. അണക്കെട്ടിൽ നിന്ന് വെള്ളം തുറന്ന് വിടുന്നത് തീരുമാനിക്കാൻ സംയുക്ത സമിതി രൂപീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം തുറന്ന് വിടുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ആദ്യം മേൽനോട്ട സമിതിയെ സമീപിക്കാനാണ് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്ന് വിടുന്നത് തീരുമാനിക്കാൻ ഇരുസംസ്ഥാനങ്ങളിലെയും അംഗങ്ങൾ ഉൾപ്പെടുന്ന സമിതി രൂപീകരിക്കണമെന്നാണ് കേരളത്തിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്.

കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. വെള്ളം തുറന്നു വിടുന്നത് ഉൾപ്പടെയുള്ള വിഷയങ്ങൾ പരിഗണിക്കാൻ മേൽനോട്ട സമിതിയുണ്ടെന്നാണ് കോടതി അറിയിച്ചത്. എന്നാൽ പരാതികൾ ഉന്നയിച്ചാലും മേൽനോട്ട സമിതി നടപടി എടുക്കുന്നില്ലെന്ന് കേരളത്തിന്റെ അഭിഭാഷകൻ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ പ്രതിനിധി കൂടി ഉൾപെടുന്നതാണെല്ലോ മേൽനോട്ട സമിതിയെന്നായിരുന്നു കോടതി ഇതിന് മറുപടി നൽകിയത്. മേൽനോട്ട സമിതിക്ക് വീഴ്ചയുണ്ടെങ്കിൽ അത് കേരളത്തിന്റെ അംഗത്തിന്റെ കൂടി പരാജയമാണ്. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം സ്വന്തം പ്രതിനിധിയെ കുറ്റപ്പെടുത്തൂവെന്നും കോടതി അറിയിച്ചു.

മുല്ലപെരിയാർ വിഷയത്തിൽ സംസ്ഥാനങ്ങൾക്ക് രാഷ്ട്രീയ സമ്മർദ്ദം ഉണ്ടാകാം. പക്ഷേ രാഷ്ട്രീയം കോടതിക്ക് പുറത്തു മതിയെന്നും കോടതി മുന്നറിയിപ്പ് നൽകി.