പ്രതിസന്ധിയില്‍ നിന്ന് കരകയറാനാവാതെ കെഎസ്ആര്‍ടിസി; മാസം പകുതിയായിട്ടും ശമ്പളമില്ല

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി തുടരുന്നു. മാസം പകുതിയായിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്ത അവസ്ഥയാണുള്ളത്. കെഎസ്ആര്‍ടിസി. കോര്‍പറേഷന്റെ അക്കൗണ്ടിലുണ്ടായിരുന്ന 30 കോടി ബാങ്ക് കണ്‍സോര്‍ഷ്യം വായ്പയ്ക്കായി പിടിച്ചതോടെയാണ് ശമ്പളം നല്‍കാന്‍ കഴിയാത്തത്.

കഴിഞ്ഞ മാസവും ശമ്പളം വൈകിയിരുന്നു. മാസം പകുതിയായപ്പോഴാണ് ഒക്ടോബര്‍ മാസത്തെ ശമ്പളം നല്‍കിയത്. നവംബര്‍ മാസത്തിലെ രണ്ട് ദിവസം പണിമുടക്കായതിനാല്‍ ഈ ദിവസങ്ങളിലെ ശമ്പളം കൂടാതെ 68 കോടി രൂപയാണ് ശമ്പളത്തിനാവശ്യം. 31 കോടി രൂപയായിരുന്നു കോര്‍പറേഷന്റെ കൈയിലുണ്ടായിരുന്നത്. ഇതിന്റെ ബാക്കി 37 കോടിയാണ് ധനവകുപ്പ് നല്‍കിയത്. സഹായം ആവശ്യപ്പെട്ട കോര്‍പറേഷനോട് നിലവില്‍ ശമ്പള വിതരണത്തിന് മുഴുവന്‍ തുകയും നല്‍കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ധനകാര്യ വകുപ്പ് അറിയിച്ചു.

അതേസമയം, കെഎസ്ആര്‍ടിസിയുടെ പക്കലെ 30 കോടി ബാങ്ക് കണ്‍സോര്‍ഷ്യമായി പിടിച്ചതോടെ ശമ്പളം നല്‍കാന്‍ കഴിയാത്ത നിലയിലാണ് കോര്‍പറേഷന്‍.