ബിപിൻ റാവത്തിനെ അവഹേളിച്ചു; രശ്മിതാ രാമചന്ദ്രനെതിരെ നടപടി സ്വീകരിക്കുമെന്ന് അഡ്വക്കേറ്റ് ജനറൽ

തിരുവനന്തപുരം: രശ്മിതാ രാമചന്ദ്രനെതിരെ നടപടി സ്വീകരിക്കുമെന്ന് അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ ഹെലികോപ്ടർ അപകട മരണത്തിന് പിന്നാലെ അദ്ദേഹത്തെ അവഹേളിച്ചതിന് ഗവൺമെന്റ് പ്ലീഡർ രശ്മിത രാമചന്ദ്രനെതിരെ സ്വഭാവിക നടപടിയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. സംഭവത്തിൽ സമൂഹ മാദ്ധ്യമങ്ങളിൽ നിന്നും ഉൾപ്പെടെ നിരവധി പരാതികളാണ് അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നത്. രശ്മിതയ്‌ക്കെതിരെ ബിജെപിയും വിമുക്ത ഭടൻമാരും അഡ്വക്കേറ്റ് ജനറലിന് പരാതി നൽകുകയും ചെയ്തിരുന്നു.

മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ലെന്ന വാചകം ഉൾപ്പെടുത്തി പങ്കുവെച്ച കുറിപ്പിൽ ബിപിൻ റാവത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് രശ്മിത രാമചന്ദ്രൻ ഉന്നയിച്ചിരുന്നത്. ഇന്ത്യൻ സേനകളുടെ പരമോന്നത കമാൻഡർ രാഷ്ട്രപതിയാണെന്ന സങ്കൽപം മറികടന്ന് മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായിട്ടാണ് റാവത്തിനെ നിയമിച്ചതെന്നും രശ്മിത ആരോപിച്ചിരുന്നു. കശ്മീരി പൗരനെ ജീപ്പിൻ മുന്നിൽ കെട്ടിയ ഉദ്യോഗസ്ഥൻ മേജർ ലിതുൽ ഗൊഗോയിക്ക് കമൻഡേഷൻ കാർഡ് സമ്മാനിച്ചത് റാവത്താണെന്നും രശ്മിത കുറ്റപ്പെടുത്തിയിരുന്നു.

സൈന്യത്തിലെ വനിതകളുടെ പ്രവേശനം, പൗരത്വ നിയമം എന്നിവയിൽ അദ്ദേഹം പ്രതിലോമകരമായ നിലപാട് സ്വീകരിരുന്നുവെന്നും സൈനികർ വ്യാജമായി വികലാംഗരാണെന്ന് അവകാശം വാദം ഉന്നയിച്ചെന്ന് റാവത്ത് പറഞ്ഞിരുന്നതായും രശ്മിത ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.