കാബൂൾ: അഫ്ഗാന് സഹായ ഹസ്തവുമായി ഇന്ത്യ. അഫ്ഗാനിസ്താനിലെ കുട്ടികൾക്ക് ആവശ്യമുളള 1.6 ടൺ ജീവൻ രക്ഷാമരുന്നുകളാണ് ഇന്ത്യ എത്തിച്ചു നൽകിയത്. പോഷകാഹാരക്കുറവ് മൂലം കാബൂളിലെ ആശുപത്രികളിൽ കുട്ടികൾ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നടപടി. ജീവൻ രക്ഷാ മരുന്നുകളുമായി വെളളിയാഴ്ച കാബൂളിൽ പ്രത്യേക വിമാനം എത്തി. ഇന്ത്യയുടെ സഹായത്തിന് താലിബാൻ നന്ദി അറിയിച്ചു.
അഫ്ഗാന് ആവശ്യമായ പ്രധാന മരുന്നുകൾ ഇന്ത്യയിൽ നിന്നും എത്തിക്കുമെന്ന് താലിബാൻ ഡെപ്യൂട്ടി വക്താവ് അഹ്മദുളള അറിയിച്ചു. ഇന്ത്യ പ്രദേശത്തെ മുൻനിര രാജ്യമാണ്. അതിനാൽ ഇന്ത്യയുമായി നല്ല ബന്ധം അഫ്ഗാന് പരമപ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കാബൂളിലെത്തിച്ച മരുന്നുകൾ ലോകാരോഗ്യ സംഘടനയുടെ കാബൂളിലെ പ്രതിനിധികൾക്ക് കൈമാറും. കാബൂളിലെ ഇന്ദിരാ ഗാന്ധി ആശുപത്രി വഴിയായിരിക്കും മരുന്നുകൾ വിതരണം ചെയ്യുന്നത്.
അതേസമയം അഫ്ഗാനിലേക്ക് വരികയായിരുന്ന 85 പേരെ ഈ വിമാനത്തിൽ ഇന്ത്യ തിരികെയെത്തിക്കുകയും അഫ്ഗാനിലെ ഹിന്ദു, സിഖ് വിഭാഗത്തിൽ പെട്ട 104 പേരെ വിമാനം തിരികെ ഇന്ത്യയിലേക്ക് വരുമ്പോൾ കൊണ്ടുവരികയും ചെയ്തു. എന്നാൽ അഫ്ഗാനിസ്താനിലെ ഭക്ഷ്യക്ഷാമം പരിഹരിക്കാൻ ഇന്ത്യ നൽകിയ 50,000 ടൺ ഗോതമ്പ് പാകിസ്താൻ തടഞ്ഞു. വാഗ അതിർത്തി കടന്ന് കരയിലൂടെ പാകിസ്താൻ വഴി കൊണ്ടുപോകേണ്ട ഗോതമ്പാണ് പാകിസ്താൻ തടഞ്ഞത്. എത്രയും വേഗം ഗോതമ്പ് കടത്തി വിടാൻ അനവാദം നൽകണമെന്ന് താലിബാൻ പാകിസ്താനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

