ആദ്യം അമ്മയേയും പെങ്ങളേയും തിരിച്ചറിയണം; മുസ്ലീംലീഗിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി. കണ്ണൂർ ജില്ല സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച നടന്ന പൊതു സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വഖഫ് ബോർഡ് വിഷയത്തിൽ മുസ്ലീംലീഗ് എന്തിനാണ് ഹൈസ്‌കൂൾ കാലത്ത് മരണപ്പെട്ട തന്റെ അച്ഛനെ പറയുന്ന സ്ഥിതിയുണ്ടായതെന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹം എന്ത് തെറ്റാണ് ലീഗിനോട് ചെയ്തത്. അദ്ദേഹം ചെത്തുകാരനായതാണോ തെറ്റ്, ആ ചെത്തുകാരന്റെ മകനായ വിജയൻ എന്നതിൽ ഞാൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചെത്തുകാരന്റെ മകനാണെന്ന് കേട്ടാൽ പിണറായി വിജയൻ എന്ന തനിക്ക് വല്ലാത്തൊരു വിഷമമാകും എന്നാണോ ചിന്തയെന്നും അദ്ദേഹം ചോദിക്കുന്നു. ഓരോരുത്തരും അവരവരുടെ സാംസ്‌കാരത്തിന് അനുസരിച്ചാണ് കാര്യങ്ങൾ പറയുക. മുസ്ലീംലീഗ് നേതാക്കൾ ആദ്യം അമ്മയേയും പെങ്ങളേയും തിരിച്ചറിയണം. നിങ്ങളുടെ ഈ വിരട്ടൽ കൊണ്ട് കാര്യങ്ങൾ നേടി കളയാം എന്ന ധാരണ വേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിങ്ങൾ ആരെ തോണ്ടാനാണ് ഇതു ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി മുഹമ്മദ് റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നായിരുന്നു ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി കോഴിക്കോട് റാലിയിൽ അഭിപ്രായപ്പെട്ടത്. റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണ്. അത് പറയാനുള്ള നട്ടെല്ലുണ്ടാകണം. സ്വവർഗരതിക്ക് നിയമ പ്രാബല്യം കൊണ്ടുവരണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളെന്നും അദ്ദേഹം പരാമർശിച്ചിരുന്നു.

അതേസമയം മുസ്ലിം ലീഗ് സംഘടിപ്പിച്ച വഖഫ് റാലിക്കിടെ മന്ത്രി മുഹമ്മദ് റിയാസിനെയും ഭാര്യ വീണ വിജയനെയും അപകീർത്തിപ്പെടുത്തുന്ന രീതിയിലുളള പരാമർശം നടത്തിയതിന് മുസ്ലീം ലീഗ് ഖേദം പ്രകടിപ്പിച്ചിരുന്നു.