തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷൻ വിതരണത്തിൽ നിർണായക നേട്ടം കരസ്ഥമാക്കി കേരളം. സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേർത്ത് കോവിഡ് വാക്സിനേഷൻ 70 ശതമാനം കഴിഞ്ഞു. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 96.87 ശതമാനം പേർക്ക് (2,58,72,847) ആദ്യ ഡോസ് വാക്സിനും 70.37 ശതമാനം പേർക്ക് (1,87,96,209) രണ്ടാം ഡോസ് വാക്സിനും നൽകി. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 4,46,69,056 ഡോസ് വാക്സിനാണ് നൽകിയത്. ഇത് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. ദേശീയ തലത്തിൽ ഒന്നാം ഡോസ് വാക്സിനേഷൻ 86.52 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷൻ 53.84 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വിദേശ രാജ്യങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രത്യേക കൊവിഡ് വാക്സിനേഷൻ യജ്ഞം നടന്നു വരികയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ സഹകരണത്തോടെ രണ്ടാം ഡോസ് വാക്സിനേഷൻ പൂർത്തീകരിക്കാൻ ബാക്കിയുള്ളവരെ കണ്ടെത്തി വാക്സിൻ നൽകുകയാണ് ലക്ഷ്യം. പ്രത്യേക വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി പ്രതിദിന വാക്സിനേഷനും വർധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കൊവിഡ് ബാധിച്ചവർക്ക് 3 മാസം കഴിഞ്ഞ് മാത്രം വാക്സിനെടുത്താൽ മതി. രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ളവർ ഒട്ടും കാലതാമസം വരുത്തരുത്. കൊവിഷീൽഡ് വാക്സിൻ 84 ദിവസം കഴിഞ്ഞും കൊവാക്സിൻ 28 ദിവസം കഴിഞ്ഞും ഉടൻ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണെ്. ഇനിയും വാക്സിനെടുക്കാത്തവർ ഉടൻ വാക്സിൻ സ്വീകരിക്കണമെന്നും വീണാ ജോർജ് അറിയിച്ചു.

