ഹെലികോപ്റ്റര്‍ അപകടം: വരുണ്‍ സിംഗിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍

ബംഗ്ലൂരു: രാജ്യത്തെ നടുക്കിയ കുനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിനെ ആരോഗ്യ നിലയില്‍ പുരോഗതി. വരുണ്‍ സിംഗ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും എന്നാല്‍, നിലവില്‍ അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തിയതിന ശേഷമാണ് അദ്ദേഹം അറിയിച്ചത്.

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കം 13 പേരും മരണപ്പെട്ടപ്പോള്‍ പരിക്കുകളോടെ രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ്. ഹെലികോപ്റ്റര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ തിരിച്ചുവരിവിന് വേണ്ടി കാത്തിരിക്കുകയാണ് രാജ്യം. വെല്ലിംങ്ങ്ടണിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ വിദഗ്ദ ചികിത്സ്‌ക്കായി ബംഗ്ലൂരുവിലേക്ക് എത്തിക്കുകയായിരുന്നു. സേനാ മേധാവി ബിപിന്‍ റാവത്തിനെ സ്വീകരിക്കാനായാണ് വരുണ്‍ സിംഗ് സുലൂരിലേക്ക് പോയത്.

മറ്റൊരു അപകടത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷം അത്ഭുതകരമായി അദ്ദേഹം രക്ഷപ്പെടുകയുണ്ടായി. പൈലറ്റ് എന്ന രീതിയില്‍ നേടിയ വൈദഗ്ധ്യമാണ് അന്നത്തെ എയര്‍ക്രാഫ്റ്റ് അപടത്തില്‍ നിന്നും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചത്. ഉയര്‍ന്ന് പറക്കുമ്പോള്‍ എയര്‍ക്രാഫ്റ്റിന് ഗുരുതരമായ സാങ്കേതിക തകരാര്‍ സംഭവിക്കുകയായിരുന്നു. എന്നാല്‍ ഉയരം ക്രമീകരിച്ച് അദ്ദേഹം എയര്‍ക്രാഫ്റ്റ് നിലത്തിറക്കി വലിയ അപകടം ഒഴിവാക്കുകയായിരുന്നു.