ബിപിൻ റാവത്തിന്റെ വിയോഗം; രാജ്യത്തിന് നഷ്ടപ്പെട്ടത് ധീരപുത്രനെ, അനുശോചനം അറിയിച്ച് നേതാക്കൾ

ന്യൂഡൽഹി: അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന് ആദരാജ്ഞലി അർപ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക ജിയുടെയും ആകസ്മിക വിയോഗം സൃഷ്ടിച്ച ഞെട്ടല്ലിലും വേദനയിലുമാണ് താനെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വ്യക്തമാക്കി. രാജ്യത്തിന് ധീരനായ ഒരു പുത്രനെ നഷ്ടപ്പെട്ടിരിക്കുന്നു. നീണ്ട നാല് പതിറ്റാണ്ടുകൾ മാതൃരാജ്യത്തിനായി അദ്ദേഹം നിസ്വാർത്ഥ സേവനം നടത്തി. അസാധാരണമായ ധീരതയും വീരത്വവും കൊണ്ടാവും അദ്ദേഹം തന്റെ സേവനകാലം അടയാളപ്പെടുത്തുക. ജനറൽ ബിപിൻ റാവത്തിനും പത്‌നിക്കുമൊപ്പം ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരേയും വേദനയോടെ ഓർക്കുന്നു. തങ്ങളുടെ കടമ നിർവഹിക്കുന്നതിനിടയിൽ മരണത്തെ പുൽകിയ അവരോരുത്തർക്കും ഇന്ത്യൻ പൗരൻമാർക്കൊപ്പം ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ സായുധ സേനയെയും സുരക്ഷാ സംവിധാനങ്ങളേയും നവീകരിക്കുന്നതിൽ വളരെയധികം സംഭാവനകൾ നൽകിയ വ്യക്തിയാണ് ബിപിൻ റാവത്തെന്ന് പ്രധാനമന്ത്രി അറിയിച്ചു. മികച്ചൊരു സൈനികനായിരുന്നു അദ്ദേഹം. പ്രതിരോധ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ അറിവും ഉൾക്കാഴ്ചയും അസാധാരണമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിക്കുന്ന വേദന വളരെ വലുതാണെന്നും ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവി എന്ന നിലയിൽ, പ്രതിരോധസേനകളുടെ പരിഷ്‌കരണമടക്കം നമ്മുടെ സായുധ സേനയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുമായി ജനറൽ റാവത്ത് സഹകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കരസേനയിലെ ദീർഘകാലത്തെ പ്രവർത്തന പരിചയവുമായാണ് അദ്ദേഹം സംയുക്ത സൈനികമേധാവി സ്ഥാനത്തേക്ക് എത്തിയത്. അദ്ദേഹത്തിന്റെ അസാധാരണമായ സേവനം ഇന്ത്യ ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ, കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവും അദ്ദേഹത്തിന് അനുശോചനം അറിയിച്ചു. രാജ്യത്തിനാകെ വളരെ സങ്കടകരമായ ദിനമാണിതെന്നും മാതൃരാജ്യത്തെ അത്യധികം ഭക്തിയോടെ സേവിച്ച ധീരനായ സൈനികരിൽ ഒരാളായിരുന്നു ബിപിൻ റാവത്തെന്നും അമിത് ഷാ പറഞ്ഞു. അദ്ദേഹത്തിന്റെ മാതൃകാപരമായ സേവനവും പ്രതിബദ്ധതയും വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല. ഈ ദുരന്തം തന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്നും അമിത് ഷാ വ്യക്തമാക്കി.

രാജ്യത്തിന് വലിയ നഷ്ടമാണ് ജനറൽ റാവത്തിന്റെ വിയോഗമെന്ന് ജെപി നദ്ദ അറിയിച്ചു. രാജ്യത്തിന് അദ്ദേഹം നൽകിയ സേവനങ്ങൾ ഈ സന്ദർഭത്തിൽ നന്ദിയോടെ സ്മരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നൊരു ദുരന്തമാണിതെന്നും ഈ പരീക്ഷണവേളയിൽ അവരുടെ കുടുംബത്തോടൊപ്പം താാനും ചേരുന്നുവെന്നും രാഹുൽ ഗാന്ധി വിശദമാക്കി. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും അനുശോചനം രേഖപ്പെടുത്തുന്നു. ഈ ദുഃഖത്തിൽ ഇന്ത്യ ഒറ്റക്കെട്ടായി നിൽക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സംയുക്ത സൈനിക മേധാവി ജന. ബിപിൻ റാവത്തിന്റെയും പത്‌നി മധുലിക റാവത്തിന്റെയും കര – വ്യോമ സേനാ ഉദ്യോഗസ്ഥരുടെയും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അത്യന്തം വേദനാജനകമാണ് അപകടവാർത്ത. രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്ക് വലിയ നഷ്ടമാണ് ഈ അപകടത്തിലൂടെ സംഭവിച്ചിരിക്കുന്നത്. ജനറൽ റാവത്തിന്റെയും ഒപ്പം ജീവൻ പൊലിഞ്ഞവരുടെയും കുടുംബാംഗങ്ങളെയും
പ്രതിരോധ സേനാംഗങ്ങളെ ആകെയും അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.