തമിഴ്‌നാട് സാമാന്യ മര്യാദ ലംഘിച്ചു; ഇനി സംസ്ഥാന സർക്കാർ കടുത്ത നിലപാടുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം: തമിഴ്‌നാടിനെതിരെ രൂക്ഷ വിമർശനവുമായി റവന്യു മന്ത്രി കെ രാജൻ. മുന്നറിയിപ്പ് ഇല്ലാതെ രാത്രിയിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നുവിടുന്ന നടപടിയിലാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. ഒരു സ്വകാര്യ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. തമിഴ്‌നാട് സാമാന്യ മര്യാദ ലംഘിച്ചുവെന്നും ഇനി സംസ്ഥാന സർക്കാർ കടുത്ത നിലപാടുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു സംസ്ഥാനം ജനങ്ങളോട് കാണിക്കേണ്ട സാമാന്യ മര്യാദ തമിഴ്‌നാട് കാണിക്കുമെന്ന് കരുതി. പക്ഷെ അതുണ്ടായില്ല. പല തവണ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അടക്കം അറിയിച്ച് കേരളം തമിഴ്‌നാട് സർക്കാരിനെ ബന്ധപ്പെട്ടിരുന്നെങ്കിലും തമിഴ്‌നാട് തൽസ്ഥിതി ആവർത്തിക്കുകയാണ്. ഇനി കേരളം ഇതിനെതിരെ ശക്തമായി മുന്നോട്ട് പോകും. ഇതിന്റെ ഭാഗമായി വിഷയം സുപ്രീം കോടതിയിൽ ഗൗരവമായി ഉന്നയിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

സംസ്ഥാന സർക്കാരിന് ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. തമിഴ്‌നാടിന്റെ നടപടിയിൽ ബുദ്ധിമുട്ടിലായ പെരിയാർ തീരത്തെ ജനങ്ങൾക്ക് എല്ലാ സഹായവും നൽകുമെന്നും ഉറപ്പുവരുത്തും. തമിഴ്‌നാട് തോന്നുംപടി ഷട്ടറുകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത് പെരിയാറിന് തീരത്ത് താമസിക്കുന്ന ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നത് യാഥാർത്ഥ്യമാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 9 ഷട്ടറുകൾ കൂടി തുറന്നു. ബുധനാഴ്ച രാവിലെ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ജലനിരപ്പ് 141.90 ആയതോടെയാണ് തമിഴ്‌നാട് കൂടുതൽ ഷട്ടറുകൾ തുറന്നത്. 60 സെന്റിമീറ്റർ വീതമാണ് ഷട്ടറുകൾ തുറന്നത്. സെക്കൻഡിൽ 7140 ഘടനയടി വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്.