നിലവിൽ ഉപയോഗിക്കുന്ന കോവിഡ് വാക്‌സിനുകൾ ഒമിക്രോണിന്റെ വ്യാപനം തടയാൻ ഫലപ്രദം; ലോകാരോഗ്യ സംഘടന

ജനീവ: ഒമിക്രോൺ വ്യാപനവുമായി ബന്ധപ്പെട്ട നിർണായക വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. നിലവിൽ ഉപയോഗിക്കുന്ന കോവിഡ് വാക്‌സിനുകൾ ഒമിക്രോണിന്റെ വ്യാപനം തടയാൻ ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ ഉന്നത ഉദ്യോഗസ്ഥൻ മൈക്കൽ റയാനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡിന്റെ മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് തീവ്രത കൂടുതലാണെന്ന് പറയാൻ കഴിയില്ല. ഇപ്പോൾ വാക്‌സിന് പിടിക്കൊടുക്കാതെ ഒഴിഞ്ഞുമാറാൻ ഒമിക്രോണിന് കഴിയില്ലെങ്കിലും കുറച്ചുനാൾ കഴിയുമ്പോൾ സ്ഥിതി മാറിയേക്കാനിടയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഒമിക്രോൺ വളരെ തീവ്രമല്ലെന്നാണ് പ്രാഥമിക നിഗമനങ്ങളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. എന്നാൽ ഇക്കാര്യം ഉറപ്പിക്കാൻ കൂടുതൽ തെളിവുകൾ ആവശ്യമാണ്. പ്രതിരോധ വാക്‌സിനുകളെ മറികടന്ന് മനുഷ്യശരീരത്തിൽ ഒമിക്രോൺ പ്രവേശിക്കും എന്നതിന് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

നിലവിലുള്ള എല്ലാ കോവിഡ് വകഭേദങ്ങളെയും ചെറുക്കുന്ന ഫലപ്രദമായ വാക്‌സിനുകളാണ് വിതരണം ചെയ്യുന്നത്. കടുത്ത പനിയോ വൈദ്യപരിശോധനയോ ആവശ്യം വന്നാലും അതിന് വേണ്ടിവരുന്ന പ്രതിരോധ മാർഗങ്ങൾ തയ്യാറാണ്. മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, വാക്‌സിൻ സ്വീകരിക്കൽ, സാനിട്ടൈസറിന്റെ ഉപയോഗം തുടങ്ങിയ കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ഏതൊരു പുതിയ വകഭേദവും ആദ്യഘട്ടത്തിൽ കൂടുതൽ പേരിലേക്ക് പകരുന്നതിനാണ് സാദ്ധ്യതയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.