മുല്ലപ്പെരിയാര്‍; മുന്നറിയിപ്പില്ലാതെ തുറന്നു വിടുന്ന തമിഴ്‌നാട് നിലപാടിനെതിരെ കേരളം സുപ്രീംകോടതിയില്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നതിന് തമിഴ്‌നാടിന്റെ നിലപാടിനെതിരെ നെതിരെ കേരളം സുപ്രീംകോടതിയില്‍. മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ തുറക്കുന്നതിലുള്ള കേരളത്തിന്റെ ആശങ്ക മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും നേരത്തെ തന്നെ തമിഴ്‌നാടിനെ അറിയിച്ചതാണ്. എന്നാല്‍, തമിഴ്‌നാട് പ്രവൃത്തി തുടര്‍ന്നു. അതിനാല്‍ നിയമപരമായി വിഷയത്തെ സമീപിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഡാം തുറക്കുന്നതിലല്ല മറിച്ച് കൃത്യമായ മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളില്‍ ഡാം തുറന്നുവിടുന്നത് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുന്നുണ്ടെന്നും പരസ്പര സഹകരണത്തോടെ പോയില്ലെങ്കില്‍ ഭവിഷ്യത്തുണ്ടാവുമെന്ന ആശങ്കയും കേരളം പങ്കുവെക്കുന്നു. മുല്ലപ്പെരിയാര്‍ ഡാമില്‍ മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ഷട്ടറുകള്‍ തുറക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നിന്നുള്ള എംപി മാര്‍ പാര്‍ലമെന്റില്‍ ഇന്ന് ധര്‍ണ നടത്തുന്നുണ്ട്. തമിഴ്നാടിന്റെ ഏകപക്ഷീയ നടപടികള്‍ തടയാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നാണ് കേരളത്തിന്റെ ആവശ്യം.

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് മുന്നറിയിപ്പ് നല്‍കാതെ തമിഴ്നാട് വീണ്ടും മുല്ലപ്പെരിയാറിന്റെ 9 ഷട്ടറുകള്‍ തുറന്നത്. സെക്കന്‍ഡില്‍ 12000 ഘനയടിയിലധികം വെള്ളം പുറത്തേക്ക് ഒഴുക്കിയതോടെ ആദ്യ മിനിറ്റുകളില്‍ തന്നെ നിരവധി വീടുകളില്‍ വെള്ളം കയറി. തമിഴ്‌നാടിന്റെ ഈ നടപടിയില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. മുന്നറിയിപ്പില്ലാതെ ഡാമിന്റെ ഷട്ടറുകള്‍ തമിഴ്‌നാട് രാത്രിയില്‍ തുറന്ന് വലിയ തോതില്‍ വെള്ളം പുറത്തേക്കൊഴുക്കുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. 142 അടിയില്‍ എത്തുന്നതിനു മുന്‍പ് ഇത്തരത്തില്‍ തുറന്നു വിട്ടത് അനുവദിക്കാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.