മുംബൈ: രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്നും ഇത് ഫെബ്രുവരിയോടെ ഉണ്ടായേക്കാമെന്നും ഐഐടി കാണ്‍പൂരിലെ വിദഗ്ദന്‍ പറഞ്ഞു. മൂന്നാം തരംഗത്തില്‍ രാജ്യത്ത് പ്രതിദിനം ഒന്ന് മുതല്‍ ഒന്നര ലക്ഷംവരെ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടേക്കാം, എന്നാല്‍, ഇതിന് രണ്ടാം തരംഗത്തെക്കാള്‍ തീവ്രത കുറവായിരിക്കുമെന്നാണ് നിലവിലെ വിലയിരുത്തലെന്ന് കൊവിഡിന്റെ മാത്തമാറ്റിക്കല്‍ പ്രോജക്ഷനില്‍ പങ്കാളിയായ മഹീന്ദ്ര അഗര്‍വാള്‍ വ്യക്തമാക്കി.
പുതിയ ഒമൈക്രോണ്‍ വകഭേദത്തിന് വ്യാപനശേഷി വളരെ കൂടുതലാണെങ്കിലും ഡെല്‍റ്റ വകഭേദത്തോളം മാരകമായിരിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒമൈക്രോണ്‍ ആദ്യം റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ദക്ഷിണാഫ്രിക്കയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്ന കേസുകള്‍ ഒന്നുംതന്നെ ഉണ്ടായിട്ടില്ല. ഭാഗിക ലോക്ഡൗണ്‍, രാത്രി കര്‍ഫ്യൂ, തിരക്ക് നിയന്ത്രിക്കല്‍ എന്നിവയിലൂടെ ഡെല്‍റ്റ വ്യാപനം നേരിട്ടതുപോലെ തന്നെ ഒമൈക്രോണ്‍ വ്യാപനം നിയന്ത്രിക്കാന്‍ കഴിയുമെന്നും അഗര്‍വാള്‍ അഭിപ്രായപ്പെട്ടു.
രാജ്യത്ത് നിലവില്‍ 23 പേര്‍ക്കാണ് ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്. നിലവിലെ കൊറോണ വൈറസ് വകഭേദങ്ങളെക്കാള്‍ വ്യാപനശേഷി കൂടുതലുള്ളതാണ് ഒമൈക്രോണ്‍ എന്നാണ് കരുതപ്പെടുന്നത്. ലോകാരോഗ്യ സംഘടനയുടെ നിഗമനം അനുസരിച്ച് ആശങ്കപ്പെടേണ്ട വകഭേദങ്ങള്‍ എന്ന വിഭാഗത്തിലാണ് ഒമൈക്രോണ്‍ വകഭേദത്തെ നിലവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

