തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്നുള്ള സർക്കാർ ബസ് സർവീസുകൾക്ക് പമ്പ വരെ അനുമതി നൽകി. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ നിലയ്ക്കൽ വരെയായിരുന്നു ബസുകൾക്ക് അനുമതിയുണ്ടായിരുന്നത്. തമിഴ്നാടിന്റെ ആവശ്യപ്രകാരമാണ് പമ്പ വരെ ബസ് സർവീസ് ദീർഘിപ്പിച്ചതെന്ന് മന്ത്രി അറിയിച്ചു. കേരളത്തിലേയും, തമിഴ്‌നാട്ടിലേയും പൊതു ഗതാഗത രംഗത്ത് കൂടുതൽ സഹകരണമാവശ്യപ്പെട്ടു കൊണ്ട് തമിഴ്‌നാട് ഗതാഗത വകുപ്പ് മന്ത്രി ആർ.എസ്. രാജാ കണ്ണപ്പയുമായും, ധനകാര്യ വകുപ്പ് മന്ത്രി പളനി വേൽ ത്യാഗരാജനുമായും ചെന്നൈയിൽ വച്ച് ആന്റണി രാജു ചർച്ച നടത്തിയിരുന്നു.
കേരളത്തിലെ പൊതു ഗതാഗത സൗകര്യ വികസനത്തിന് വേണ്ടി കേരളവും തമിഴ്‌നാടും കൈകോർക്കാൻ ചർച്ചയിൽ തീരുമാനമായി. സൗത്ത് ഇന്ത്യൻ ട്രാൻസ്പോർട്ട് കൗൺസിലിന്റെ (SITCO) കേരളത്തിൽ നടക്കുന്ന അടുത്ത സമ്മേളനത്തിലേക്ക് തമിഴ്നാട് ഗതാഗതമന്ത്രിയെ മന്ത്രി ആന്റണി രാജു ക്ഷണിച്ചു. 2022 ഏപ്രിലിൽ കേരളത്തിൽ നടക്കുന്ന യോഗത്തിൽ എട്ട് സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാർ ഗതാഗത സെക്രട്ടറിമാർ, ട്രാൻസ്പോർട്ട് കമ്മീഷണർമാർ, സ്റ്റേറ്റ് ട്രാൻസ്പോർട്ട് കമ്മിറ്റി അംഗങ്ങൾ, കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു. ചൊവ്വാഴ്ച ഡൽഹിയിൽ എത്തി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഗരിയെ നേരിൽക്കണ്ട് യോഗത്തിലേക്ക് ക്ഷണിക്കും. മന്ത്രിക്കൊപ്പം ഗതാഗത സെക്രട്ടറി ബിജു പ്രഭാകറുമുണ്ടായിരുന്നു.
കേരളം- തമിഴ്നാട് ചെക്ക് പോസ്റ്റുകളിൾ ദൈനം ദിനമായി ഉണ്ടാകുന്നപ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി രണ്ട് സംസ്ഥാനങ്ങളിലേയും ഗതാഗത സെക്രട്ടറിമാർ, ട്രാൻസ്പോർട്ട് കമ്മീഷണർമാർ, എന്നിവരെ ചേർത്ത് ട്രാൻസ്പോർട്ട് കമ്മിറ്റി രൂപീകരിക്കണമെന്നും കേരളം നിർദ്ദേശിച്ചു. തമിഴ്നാടുമായുള്ള അന്തർ സംസ്ഥാന വാഹന പെർമിറ്റിനെ സംബന്ധിച്ച് സെക്രട്ടറി തലത്തിൽ കൂടുതൽ ചർച്ച നടത്തി തീരുമാനമെടുക്കും. കോവിഡ് കാരണം അടച്ചിട്ട അതിർത്തി പൊതു ഗതാഗതത്തിന് തുറന്ന് നൽകിയതിന് തമിഴ്നാട് മുഖ്യമന്ത്രി, എം.കെ. സ്റ്റാലിനും, മന്ത്രിമാർക്കും മന്ത്രി ആന്റണി രാജു പ്രത്യേക നന്ദി അറിയിച്ചു.
കേരളം ഉന്നയിച്ച ഗതാഗത മേഖലയിലെ വിവിധ ആവശ്യങ്ങൾ തമിഴ്നാട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തി അനുകൂലമായി തീരുമാനം എടുക്കാമെന്ന് തമിഴ്നാട് മന്ത്രിമാർ ഉറപ്പ് നൽകിയെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. ഗതാഗത വിഷയങ്ങളിൽ ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് കേന്ദ്രത്തെ സമീപിക്കാൻ കേരളം തയ്യാറാണെന്നും ആന്റണി രാജു പറഞ്ഞു. കേരളത്തിൽ നിന്നും ചെന്നൈയിലേക്ക് സ്വകാര്യ ബസുകളുമായി കരാർ ഉണ്ടാക്കി കെഎസ്ആർടിസി സർവ്വീസ് നടത്തുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.

