വർക്ക് ഫ്രം ഹോം വർധിക്കുന്ന സാഹചര്യത്തിൽ പുതിയ ചട്ടവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വർക്ക് ഫ്രം ഹോം വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നടപടികളുമായി കേന്ദ്ര സർക്കാർ. വർക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂട്ട് തയ്യാറാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ജീവനക്കാരുടെ തൊഴിൽസമയം കൃത്യമായി നിശ്ചയിക്കുക, ഇന്റർനെറ്റ്, വൈദ്യുതി എന്നിവയ്ക്കുവരുന്ന ചെലവിന് വ്യവസ്ഥയുണ്ടാക്കുക എന്നിവയെല്ലാം ചേർത്താണ് പുതിയ വർക്ക് ഫ്രം ഹോം ചട്ടം തയ്യാറാക്കുന്നത്. കോവിഡാനന്തര സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം തൊഴിൽ രീതിയായി മാറുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. വർക്ക് ഫ്രം ഹോമിന് നിലവിൽ രാജ്യത്ത് നിയമപരമായ ചട്ടക്കൂടില്ല. സ്ഥാപന ഉടമയും ജീവനക്കാരും തമ്മിലെ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വർക്ക് ഫ്രം ഹോം നടപ്പിലാക്കുന്നത്.

വർക്ക് ഫ്രം ഹോമിന് പോർചുഗലിലെ നിയമനിർമാണം മാതൃകയാക്കിയാണ് ചട്ടക്കൂട് തയ്യാറാക്കാനാണ് സർക്കാരിന്റെ പദ്ധതി. ജോലി സമയത്തിന് ശേഷം ജീവനക്കാർക്ക് ഉടമസ്ഥർ മെസേജ് അയക്കുന്നത് പോർചുഗൽ നിയമവിരുദ്ധമാക്കിയിരുന്നു. ജോലി സമയം അല്ലാത്ത സമയത്ത് ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന തൊഴിലുടമകൾക്കെതിരെ പോർച്ചുഗലിൽ തൊഴിലാളികൾക്ക് നിയമപരമായി നീങ്ങാനുള്ള അവകാശമുണ്ട്. ജീവനക്കാരെ സംരക്ഷിക്കുന്ന തരത്തിലാണ് പോർച്ചുഗൽ വർക്ക് ഫ്രം ഹോം ചട്ടം ആവിഷ്‌ക്കരിച്ചത്.

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധികൾ കാരണം പല രാജ്യങ്ങളിലെയും തൊഴിലിടങ്ങളിലും വർക്ക് ഫ്രം ഹോം സേവനം നടപ്പാക്കിയിരുന്നു. വർക്ക് ഫ്രം ഹോം മറയാക്കി പലയിടങ്ങിളിലും അധിക സമയം ജോലിയെടുപ്പിക്കൽ ഉൾപ്പെടെയുള്ള ചൂഷണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ഇതിനെതിരെ നിയമപരമായ ചട്ടക്കൂട് തയ്യാറാക്കാൻ പോർച്ചുഗീസ് രംഗത്തെത്തിയത്.