തിരുവനന്തപുരം: പന്ത്രണ്ടാമത്തെ വയസു മുതൽ തന്റെ ജീവിതം രാഷ്ട്രീയ പ്രവർത്തനമാണെന്ന് പൊതുമരാമത്ത് -ടൂറിസം വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. താനൊരു വ്യക്തിയാണെന്നും ആരുടെയെങ്കിലും തണലിൽ വളരുന്ന ആളല്ലെന്നും അദ്ദേഹം പറഞ്ഞു. പല ഘട്ടങ്ങളായി പ്രവർത്തിച്ചാണ് താൻ മുന്നോട്ടു പോയത്. ഒരു സ്വകാര്യ ചാനലിന് നൽകി പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മരുമകൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓരോ കാര്യങ്ങളും പറഞ്ഞു ചെയ്യിക്കുകയാണോയെന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്.
മന്ത്രിസഭയിലെ എല്ലാ കാര്യങ്ങളിലും കൈകടത്താൻ നോക്കുന്നുവെന്ന ഒരു വില്ലൻ ഇമേജ് നൽകാൻ ചിലർ ശ്രമിക്കുന്നുണ്ടോയെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. മന്ത്രിയെന്ന ഈ അധികാരം ലഭിക്കും മുമ്പും ഒരുവർഷത്തോളം മുഖ്യമന്ത്രിയുടെ മരുമകൻ തന്നെയായിരുന്നു. അന്ന് വേണമെങ്കിൽ ഈ പറയുന്നതുപോലെ വില്ലനാകാമായിരുന്നില്ലേയെന്നാണ് അദ്ദേഹം ചോദിക്കുന്നത്.
എന്തിലാണോ ഇടപെടേണ്ടത് അതിലേ ഇടപെടുകയുള്ളു. എവിടെയാണോ പോകേണ്ടത് അവിടെയേ പോവുകയുള്ളു. പ്രവൃത്തിയെ വിമർശിക്കാം. മെരിറ്റും ഡീ മെരിറ്റും നോക്കാം. അല്ലാതെ വക്രീകരിച്ചുകാണിക്കാൻ ശ്രമിച്ചാൽ ജനം ഇതൊക്കെ കാണുന്നുണ്ടെന്നേ മറുപടി പറയാൻ കഴിയുകയുള്ളു.അനാവശ്യമായി എന്തെങ്കിലും പരിഗണന നൽകുന്ന ആളല്ല മുഖ്യമന്ത്രി.ഞാൻ അത്തരം പരിഗണന പ്രതീക്ഷിക്കുന്നയാളുമല്ല.സ്വന്തം മനസ് പൂർണമായി അർപ്പിക്കാതെയും കഠിനാദ്ധ്വാനം ചെയ്യാതെയും മന്ത്രിയെന്ന നിലയിൽ മുന്നോട്ടുപോകാനാവില്ല. പ്രായം കുറഞ്ഞ ഒരാളെന്ന നിലയിൽ മികച്ച രീതിയിൽ താൻ പ്രവർത്തിച്ചില്ലെങ്കിൽ പുതിയ തലമുറയ്ക്കാകും അതിന്റെ ദോഷമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തനിക്ക് പാളിച്ച പറ്റിയാൽ അവരെ അത് ബാധിക്കും .നാളെ അവരുടെ അവസരമാകും നഷ്ടപ്പെടുക. മന്ത്രിയെന്ന നിലയിൽ സുതാര്യമായി മുന്നോട്ടു പോകുമ്പോൾ അതിനെ നല്ലരീതിയിൽ കാണാതെ തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങൾക്ക് തടസമാകുമെന്നു കരുതുന്ന ചെറിയൊരു വിഭാഗം കരാറുകാരും ഉദ്യോഗസ്ഥരും ഉണ്ടാകാം. അവർ ഒന്ന് ഇടിച്ചുതാഴ്ത്തിക്കാണിക്കാൻ നോക്കിയേക്കാം. പക്ഷേ അതൊന്നും കാര്യമാക്കുകയില്ല. അഴിമതിക്കെതിരെ ശക്തമായി പ്രവർത്തിക്കും. പൊതുമരാമത്ത് മന്ത്രിയെന്ന നിലയിൽ ഫീൽഡിൽ പോകും. പാർട്ടിയാണ്മന്ത്രി പദവി നൽകിയത്. ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

