നാഗാലാൻഡ് വെടിവെപ്പ് കേസ്; അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ച് സംസ്ഥാന സർക്കാർ

ന്യൂഡൽഹി: നാഗാലാൻഡ് വെടിവെപ്പ് കേസിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ച് സംസ്ഥാന സർക്കാർ. അഞ്ച് അംഗ സംഘത്തെയാണ് സർക്കാർ അന്വേഷണത്തിനായി നിയോഗിച്ചത്. വിഘടനവാദികളാണെന്ന് തെറ്റിദ്ധരിച്ച് നാഗാലാന്റിൽ സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ 13 പേരാണ് കൊല്ലപ്പെട്ടത്. തുടർന്ന് നാട്ടുകാർ അസം റൈഫിൾസ് ക്യാമ്പിന് നേരെ ആക്രമണം നടത്തി. 200 പേരടങ്ങിയ സംഘമാണ് അസം റൈഫിൾസ് ക്യാമ്പിന് നേരെ ആക്രമണം നടത്തിയതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ആക്രമണത്തെ തുടർന്ന് മേഖലയിലെ ഇന്റർനെറ്റ് സേവനം റദ്ദാക്കുകയും സുരക്ഷ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് കൊഹിമയിലെ ഹോൺബിൽ ഫെസ്റ്റിവൽ റദ്ദാക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ ക്യാമ്പിന് തീയിടാനുള്ള ശ്രമവും അരങ്ങേറി. ഒടുവിൽ ആകാശത്തേക്ക് വെടിവച്ചാണ് അക്രമാസക്തരായ നാട്ടുകാരെ വിരട്ടിയോടിച്ചതെന്നാണ് അസം റൈഫിൾസ് വ്യക്തമാക്കുന്നത്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് അധികൃതർ വ്യക്തമാക്കി.

മേഖലയിലെ പല പ്രദേശങ്ങളിലും നാട്ടുകാരുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. ജനങ്ങൾ സമാധാനം പാലിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു അറിയിച്ചിരുന്നു. അതേസമയം ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പു നൽകുകയും ചെയ്തു.