അട്ടപ്പാടിയില്‍ ഗര്‍ഭിണികള്‍ക്ക് പ്രത്യേക പദ്ധതി; ചുരമിറങ്ങാതെ തന്നെ ചികിത്സ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

അട്ടപ്പാടിയില്‍ ഗര്‍ഭിണികള്‍ക്കായി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും, നവജാത ശിശുക്കള്‍ക്കായി ഐസിയു ആരംഭിക്കുമെന്നും ഊരുകള്‍ സന്ദര്‍ശിച്ച് ശേഷം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പീഡിയാട്രിഷ്യനെയും ഗൈനക്കോളജിസ്റ്റിനെയും നിയമിക്കും. അട്ടപ്പാടിയില്‍ ചുരമിറങ്ങാതെ തന്നെ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

രക്തക്കുറവ്, പോഷകാഹാരക്കുറവ്, ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചക്കുറവ്, അരിവാള്‍ രോഗം, ഭാരക്കുറവ്, ജന്മനാ പ്രമേഹമുള്ളവര്‍ തുടങ്ങി വിവിധ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ഹൈ റിസ്‌ക് പട്ടിക ക്രമീകരിച്ചത്. വിവിധ ഊരുകളിലെ കണക്കുകള്‍ പ്രകാരം ഗര്‍ഭിണികളില്‍ 58 ശതമാനവും ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ്. ഇതില്‍ നാലിലൊന്നും തൂക്കക്കുറവുള്ളവരാണെന്നുമാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആകെയുള്ള 426 ഗര്‍ഭിണികളില്‍ 245 പേരാണ് ഹൈറിസ്‌കില്‍ ഉള്‍പ്പെട്ടവരാണ്. അതില്‍ തന്നെ ആദിവാസികളുടെ സ്ഥിതി അതീവ ഗുരുതരമായാണ് കണക്കിലെടുക്കുന്നത്.

അതേസമയം, കോട്ടത്തറ ആശുപത്രിയെ കുറിച്ചുയര്‍ന്ന പരാതികള്‍ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അധികൃതരുടെ ഭാഗത്ത് വീഴ്ച്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും അട്ടപ്പാടിയിലെത്തി കോട്ടത്തറ ആശുപത്രി, ശിശുമരണം റിപ്പോര്‍ട്ട് ചെയ്ത ഊരുകള്‍ എന്നിവിടങ്ങളില്‍ മന്ത്രി നേരിട്ടെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.