തിരുവല്ല: സിപിഎം നേതാവിനെ വെട്ടിക്കൊന്നു. പത്തനംതിട്ടയിലാണ് സംഭവം. സിപിഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ പെരിങ്ങര ഗ്രാമപഞ്ചായത്ത് അംഗവുമായ പിബി സന്ദീപ് കുമാറിനെയാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് സിപിഎം ആരോപിക്കുന്നത്.
വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ നെടുമ്പ്രം ചാത്തങ്കരിമുക്കിന് അരക്കിലോമീറ്റർ മാറിയുള്ള കലുങ്കിനടുത്ത് വെച്ചാണ് ആക്രമണമുണ്ടായത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ പിന്നാലെ മൂന്ന് ബൈക്കുകളിലെത്തിയ ആറംഗസംഘം തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ സന്ദീപിന്റെ കഴുത്തിലും നെഞ്ചിലും കുത്തേറ്റു. ഓടിരക്ഷപ്പെടാനായി വയലിലേക്ക് ചാടിയ സന്ദീപിനെ വീണ്ടു അക്രമികൾ പിന്തുടർന്ന് ആക്രമിച്ചു.
ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ തിരുവല്ലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ജിഷ്ണു എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ജയിലിലായിരുന്ന ജിഷ്ണു ദിവസങ്ങൾക്ക് മുമ്പാണ് പുറത്തിറങ്ങിയതെന്നാണ് വിവരം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

