ഒമിക്രോൺ; രോഗ്യവ്യാപനം സംബന്ധിച്ച് അവബോധം അത്യാവശ്യമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഭയപ്പെടേണ്ട ആവശ്യമില്ലെന്നും രോഗ്യവ്യാപനം സംബന്ധിച്ച് അവബോധം അത്യാവശ്യമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒമിക്രോൺ മൂലം നിലവിൽ ലോകത്തെവിടെയും വലിയ പ്രതിസന്ധി ഉണ്ടായിട്ടില്ല. 29 രാജ്യങ്ങളിലായി 373 ഒമിക്രോൺ കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. രാജ്യത്ത് രണ്ടു കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്തത്. വിദേശത്തുനിന്ന് കർണാടകയിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരൻമാരിലാണ് ഒമിക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 66, 46 വയസുള്ള രണ്ട് പുരുഷൻമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. നവംബർ 11, 12 തീയതികളിലാണ് ഇവർ ബംഗളൂരുവിൽ എത്തിയത്.

ബംഗളൂരുവിലെത്തിയ ശേഷം നടത്തിയ ആദ്യ രണ്ടുഘട്ട പരിശോധനയിലും ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഇവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. സാമ്പിളിൽ ചില വ്യത്യാസങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ ജനിതക ശ്രേണീകരണത്തിലാണ് ഒമിക്രോൺ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഒമിക്രോൺ സ്ഥിരീകരിച്ചെങ്കിലും ഇരുവർക്കും കാര്യമായ രോഗലക്ഷണങ്ങളില്ലെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും ആരോഗ്യ മന്ത്രാലയം വിശദമാക്കി.