സർക്കാരിനെതിരെ പള്ളികളിൽ പ്രചാരണം നടത്താനുള്ള മുസ്ലീം ലീഗിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി കെടി ജലീലും ഐഎൻഎല്ലും

കോഴിക്കോട്: എൽഡിഎഫ് സർക്കാരിനെതിരെ പള്ളികളിൽ വെള്ളിയാഴ്ച ജുമാ നിസ്‌കാരത്തിനിടെ പ്രചാരണം നടത്താനുള്ള മുസ്ലീം ലീഗിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി മുൻമന്ത്രി കെടി ജലീലും ഐഎൻഎല്ലും. സർക്കാരിന് എതിരെ പള്ളികളിൽ പ്രചാരണം നടത്താനുള്ള തീരുമാനത്തിൽ നിന്നും മുസ്ലിം ലീഗ് പിന്മാറണമെന്നാണ് കെ ടി ജലീലിന്റെ ആവശ്യം.

ലീഗ് രാഷ്ട്രീയ പാർട്ടിയാണ് മത സംഘടന അല്ലെന്നും മുസ്ലീംലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം നടത്തിയ പ്രസ്താവന ഹൈദരലി തങ്ങൾ ഇടപെട്ട് പിൻവലിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പള്ളികൾ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വേദിയാക്കരുത്. ഇന്ന് ലീഗ് ചെയ്താൽ നാളെ ബിജെപി ക്ഷേത്രങ്ങളിൽ സർക്കാർ വിരുദ്ധ പ്രചാരണം നടത്തും. മുസ്ലീം ലീഗിന് കീഴിൽ പള്ളികൾ ഇല്ല എന്നതെങ്കിലും ഓർക്കണം. ആരാധനാലയങ്ങൾ രാഷ്ട്രീയ സമരങ്ങളുടെ വേദി ആക്കി മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വഖഫ് നിയമനവുമായി ബന്ധപ്പെട്ട വിവാദം ഡിസംബർ 3ന് വെള്ളിയാഴ്ച പള്ളികളിൽ ഉന്നയിക്കുമെന്ന മുസ്ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി എം എ സലാമിന്റെ പ്രഖ്യാപനം അങ്ങേയറ്റം അപലപനീയമാണെന്ന് ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് അബുദുൽ വഹാബ് വ്യക്തമാക്കി.

ആരാധനാലയങ്ങളെ രാഷ്ട്രീയ കാര്യങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നത് നിയമ വിരുദ്ധമാണ്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഈ അവിവേകത്തിൽ നിന്നും മുസ്ലിം ലീഗ് പിന്മാറണമെന്നും അദ്ദേഹം വിശദീകരിച്ചു.

വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിട്ടതുൾപ്പെടെയുള്ള നടപടികൾക്കെതിരെ വെള്ളിയാഴ്ച പള്ളികളിൽ പ്രചാരണം നടത്തുമെന്നാണ് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം അറിയിച്ചിരുന്നത്.