മരക്കാർ ഒടിടിയിൽ കരാർ ഒപ്പുവച്ചെന്ന വാർത്ത അടിസ്ഥാന രഹിതം; പ്രതികരണവുമായി മോഹൻലാൽ

തിരുവനന്തപുരം: മരക്കാർ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് വാർത്തകളിൽ പ്രതികരണവുമായി നടൻ മോഹൻലാൽ. മരക്കാർ ഒടിടിയിൽ കരാർ ഒപ്പുവച്ചെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് മോഹൻലാൽ പറഞ്ഞു. തിയേറ്റർ റിലീസ് ചെയ്യാനാണ് സിനിമ എടുത്തതെന്നും 625 സ്‌ക്രീനിൽ മരക്കാർ റിലീസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

തിയേറ്റർ റിലീസ് തീരുമാനിച്ചതിന് ശേഷമാണ് ഒടിടിയുമായി കരാർ ഒപ്പിട്ടത്. തീർച്ചയായും തിയേറ്റർ റിലീസിന് ശേഷം മരക്കാർ ഒടിടിയിലും എത്തും. ചിത്രം ആദ്യം എവിടെ റിലീസ് ചെയ്യണമെന്ന് തങ്ങൾ തീരുമാനിച്ചിട്ട് പോലുമില്ലാത്ത സമയത്താണ് ഒടിടിയിൽ പ്രദർശനത്തിനൊരുങ്ങുന്നുവെന്ന വാർത്തകൾ വന്നത്. അത് സത്യമല്ലാത്തതിനാലാണ് അന്ന് പ്രതികരിക്കാതിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം തിയേറ്റർ റിലീസിന് ശേഷം മരക്കാർ ഒടിടിയിൽ എത്തുമെന്നാണ് സംവിധായകൻ പ്രിയദർശൻ അറിയിച്ചിരിക്കുന്നത്. സീറ്റിങ് 50% മാത്രമാണ് ഉള്ളതെങ്കിലും ചിത്രത്തിന്റെ വിജയത്തെ ബാധിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ഡിസംബർ രണ്ടിനാണ് മരക്കാർ തിയേറ്ററിൽ റിലീസ് ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ റിലീസാവും. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരക്കാർ. 100 കോടി രൂപ ചെലവിട്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.