പാരിസ്: ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഏഴാം തവണയും അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസ്സിക്ക്. പുലര്‍ച്ചെ പാരീസില്‍ നടന്ന ചടങ്ങിലാണ് ഫുട്‌ബോളിലെ വിഖ്യാത പുരസ്‌കാരത്തിന് അര്‍ജന്റീനയുടെയും പിഎസ്ജിയുടെയും മിന്നും താരമായ മെസ്സി അര്‍ഹനായത്. ഏറ്റവും കൂടുതല്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയ താരവും മെസ്സിയാണ്. നേരത്തേ 2009, 2010, 2011, 2012, 2015, 2019 വര്‍ഷങ്ങളിലും മെസ്സി ബാലണ്‍ ഡി ഓര്‍ നേടിയിട്ടുണ്ട്. അഞ്ച് ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് തൊട്ടു പിന്നില്‍.
ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡവ്സ്‌കി രണ്ടാം സ്ഥാനവും, ജോര്‍ജീന്യോ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി, ജോര്‍ജീന്യോ എന്നിവരടക്കം 11 പേരാണ് ഫൈനല്‍ റൗണ്ടില്‍ മത്സരിച്ചത്.
പിഎസ്ജിക്കായി കളിക്കുന്ന മെസ്സിയും ബയേണ്‍ മ്യൂണിക്കിന്റെ ലെവന്‍ഡോവ്സ്‌കിയും തമ്മിലായിരുന്നു പ്രധാനമത്സരം. മെസ്സിക്ക് 41 ഗോളും 14 അസിസ്റ്റുമാണ് ഉണ്ടായിരുന്നത്. അര്‍ജന്റീനക്കൊപ്പം കോപ്പ അമേരിക്കയും ബാഴ്സലോണക്കൊപ്പം സ്പാനിഷ് കിങ്സ് കപ്പും ജയിച്ചു. ലെവന്‍ഡോവ്സ്‌കി ബയേണിനൊപ്പം ബുണ്ടസ് ലിഗ, ക്ലബ്ബ് ലോകകപ്പ്, ജര്‍മന്‍ സൂപ്പര്‍ കപ്പ് എന്നിവ നേടി. 64 ഗോളും 10 അസിസ്റ്റും ഇക്കാലയളവിലുണ്ട്.
ബാഴ്സലോണ താരം അലക്സിയ പുറ്റലാസാണ് മികച്ച വനിതാ താരം. മികച്ച യുവതാരമായി പെഡ്രി ഗോണ്‍സാലസിനെ തിരഞ്ഞെടുത്തു. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിനുള്ള പ്രത്യേക പുരസ്‌കാരം പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിക്ക് ലഭിച്ചു. മികച്ച ഗോള്‍ കീപ്പര്‍ യാചിന്‍ ട്രോഫി ഇറ്റാലിയന്‍ താരം ജിയലുയിലി ഡോണരുമ നേടി. ക്ലബ്ബ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ചാമ്പ്യന്‍സ് ലീഗും വുമണ്‍സ് സൂപ്പര്‍ ലീഗും കരസ്ഥമാക്കിയ ചെല്‍സിയാണ് നേടിയത്. ഏറ്റവും മികച്ച പുരുഷ യുവതാരത്തിനുള്ള കോപ്പാ പുരസ്‌കാരം ബാഴ്‌സലോണയുടെ സ്പാനിഷ് താരം പെഡ്രി ഗോണ്‍സാലസ് സ്വന്തമാക്കി.

