രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ജോസ് മാണിയ്ക്ക് ജയം; നേടിയത് 96 വോട്ടുകൾ

തിരുവനന്തപുരം: രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ജോസ് മാണിയ്ക്ക് ജയം. എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായാണ് ജോസ് കെ മാണി മത്സരിച്ചത്. ആകെ പോൾ ചെയ്ത 137 വോട്ടുകളിൽ 96 എണ്ണമാണ് ജോസ് കെ. മാണി നേടിയത്. ജോസ് കെ മാണിയുടെ എതിരാളിയായിരുന്ന യുഡിഎഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരന് 40 വോട്ട് ലഭിച്ചു. എൽഡിഎഫിന്റെ ഒരു വോട്ടിന്റെ പേരിൽ യുഡിഎഫ് തർക്കമുന്നയിച്ചിരുന്നു. സ്ഥാനാർത്ഥിയ്ക്ക് വോട്ട് രേഖപ്പെടുത്തുമ്പോൾ ആദ്യം പിന്തുണയ്ക്കുന്നയാൾക്ക് നേരെ ഒന്ന് എന്ന് രേഖപ്പെടുത്തേണ്ടിയിരുന്നു. ഇത് രേഖപ്പെടുത്താത്ത വോട്ട് അസാധുവാക്കണമെന്ന് മാത്യു കുഴൽനാടനും എൻ. ഷംസുദ്ദീനും തർക്കമുന്നയിച്ചു. തുടർന്ന് ആ വോട്ട് അസാധുവായി പ്രഖ്യാപിച്ചു.

പുതിയ രാജ്യസഭാംഗത്തിന് കാലാവധി 2024 വരെയാണ്. അതേസമയം പി.ടി തോമസ് ചികിത്സയിലായതിനാൽ വോട്ട് ചെയ്യാനെത്തിയിരുന്നില്ല. എന്നാൽ കോവിഡ് ബാധിതനായിരുന്നെങ്കിലും മാണി.സി കാപ്പൻ പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാനെത്തി. ടി.പി രാമകൃഷ്ണൻ, പി.മമ്മിക്കുട്ടി എന്നിവരും കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനാൽ വോട്ട് ചെയ്യാൻ വേണ്ടി എത്തിയില്ല.