വിവാഹേതര ലൈംഗിക ബന്ധം ഇനി കുറ്റകരമല്ല; വലിയ നിയമ പരിഷ്ക്കരണങ്ങളുമായി യുഎഇ

ദുബായ്: രാജ്യത്തെ നിയമങ്ങളിൽ വലിയ പരിഷ്‌ക്കരണവുമായി യുഎഇ. സിവിൽ, ക്രിമിനൽ നിയമങ്ങളിൽ 50 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമ പരിഷ്‌ക്കരണത്തിനാണ് യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകിയത്. പുതിയ പരിഷ്‌ക്കരണങ്ങൾ അനുസരിച്ച് യുഎഇയിൽ വിവാഹേതര ലൈംഗിക ബന്ധത്തിനുണ്ടായിരുന്ന വിലക്ക് ഇനി കുറ്റകരമല്ല. 18 വയസ്സിന് മുകളിലുള്ളവരുമായി പരസ്പര സമ്മതത്തോടെ വിവാഹേതര ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ലെന്നാണ് പുതിയ നിയമത്തിൽ വ്യക്തമാക്കുന്നത്. എന്നാൽ ഭർത്താവോ, ഭാര്യയോ, രക്ഷിതാവോ പരാതിപ്പെടുന്ന പക്ഷം ഇത് കുറ്റകരമാകും. ഇത്തരം സന്ദർഭങ്ങളിൽ ആറു മാസത്തിൽ കുറയാത്ത തടവ് ശിക്ഷ ലഭിക്കാമെന്നാണ് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്.

പ്രതിക്കെതിരായ ശിക്ഷ വേണ്ടെന്നു വയ്ക്കാൻ ഭാര്യയ്ക്കും ഭർത്താവിനും രക്ഷിതാക്കൾക്കും അധികാരമുണ്ടെന്നും പുതിയ നിയമത്തിൽ വ്യക്തമാക്കുന്നു. വിവാഹേതര ലൈംഗിക ബന്ധത്തിൽ ജനിക്കുന്ന കുട്ടികൾക്ക് സംരക്ഷണം നൽകുമെന്നും പുതിയ നിയമത്തിൽ പറയുന്നുണ്ട്. ബലാത്സംഗത്തിനും അനുവാദത്തോടെയല്ലാത്ത ലൈംഗിക ബന്ധത്തിനും ജീവപര്യന്തം തടവു ശിക്ഷയാണ് ലഭിക്കുക. 18 വയസ്സിന് താഴെയുള്ളവരോ ഭിന്നശേഷിക്കാരോ ചെറുത്തുനിൽക്കാൻ കഴിവില്ലാത്തവരോ ആണ് ബലാത്സംഗത്തിന് ഇരയായതെങ്കിൽ വധശിക്ഷ വരെ ലഭിക്കാനിടയുണ്ട്. ആളുകളോട് സഭ്യേതരമായി പെരുമാറിയാൽ 10,000 ദിർഹം പിഴയും തടവും ശിക്ഷയായി ലഭിക്കും. കുറ്റകൃത്യത്തിനിടയിൽ ഭീഷണിയോ ശക്തിയോ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ 20 വർഷം വരെ തടവ് ലഭിക്കാൻ സാധ്യതയുണ്ട്.

സ്വകാര്യ ഇടങ്ങളിലെ മദ്യപാനം ഇനി മുതൽ കുറ്റകരമല്ല. പൊതു ഇടങ്ങളിലും മറ്റ് നിയമം മൂലം അനുവദിക്കപ്പെട്ട ഇടങ്ങളിലും വച്ച് മദ്യപാനം നടത്തുന്നത് കുറ്റകരമാണ്. 21 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകുന്നതും, അവരെ അത് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്. സാമൂഹിക മാദ്ധ്യമങ്ങൾ വഴി ഉൾപ്പെടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതും കുറ്റമാണ്. തെറ്റായ പരസ്യങ്ങൾ, ഇല്ലാത്ത പ്രൊമോഷനുകൾ, ലൈസൻസില്ലാതെയും ക്രിപ്റ്റോ കറൻസികളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും വിൽപ്പന തുടങ്ങിയവയെല്ലാം നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നവയാണ്.