സിനിമ കാണുന്നവരല്ല ‘മരക്കാര്‍’ നെ കുറിച്ച് ബഹളം വെച്ചത്: മോഹന്‍ലാല്‍

സിനിമ കാണുകയോ അതിനെക്കുറിച്ച് എന്തെങ്കിലും അറിയുകയോ ചെയ്യുന്നവരല്ല ‘മരക്കാര്‍’ സിനിമയെക്കുറിച്ച് ബഹളം വച്ചവരെന്ന് നടന്‍ മോഹന്‍ലാല്‍ മാതൃഭൂമിയില്‍ വന്ന ലേഖനത്തില്‍ മോഹന്‍ലാല്‍ എഴുതുന്നു.

‘മോഹന്‍ലാല്‍ ബിസിനസുകാരനാണ് എന്നായിരുന്നു ഏറ്റവും വലിയ ആക്ഷേപം. സിനിമ വ്യവസായം മാത്രമല്ല, എന്നാല്‍, വ്യവസായവും കൂടിയാണ് സിനിമ എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഇത്തരം ഒരു സിനിമ സൃഷ്ടിക്കാനുള്ള അധ്വാനവും സമര്‍പ്പണവും നന്നായി അറിയുന്നതുകൊണ്ട് എന്നെക്കുറിച്ചുള്ള ഒരാരോപണത്തിനും ഞാന്‍ മറുപടി പറഞ്ഞില്ല, പറയുകയുമില്ല. കാരണം കാലങ്ങളോടും തലമുറകളോടുമാണ് ഞങ്ങള്‍ ഈ സിനിമയിലൂടെ സംസാരിക്കുന്നത്. ഈയാംപാറ്റ വിവാദങ്ങള്‍ക്ക് അവിടെ സ്ഥാനമില്ല. ഞാന്‍ എന്റെ അടുത്ത ജോലികളിലേക്ക് കടക്കുന്നുവെന്ന് മോഹന്‍ലാല്‍ പറയുന്നു.

ഒരുപാട് വായനയും ഗവേഷണവും നടത്തിയാണ് പ്രിയന്‍ മരക്കാര്‍ തിരക്കഥ എഴുതിയത്. അത്രതന്നെ ഗവേഷണം സാബു സിറിളും ചെയ്തു. ഭാഷാഭേദമില്ലാതെ ഒരുപാട് അഭിനേതാക്കള്‍ പ്രതിഫലത്തുക പോലും പറയാതെ അഭിനയിക്കാനെത്തി. നൂറു കണക്കിന് മനുഷ്യര്‍ രാപകല്‍ രാമോജി ഫിലിം സിറ്റിയില്‍ അധ്വാനിച്ചു. ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ അതീവ സൂക്ഷ്മമായ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍. എല്ലാ പ്രതിബന്ധങ്ങളും നിശ്ശബ്ദമായി തരണംചെയ്ത് പടം തീര്‍ത്തപ്പോഴാണ് കോവിഡ് പടര്‍ന്നതും ലോകം അടച്ചിടപ്പെട്ടതും. എനിക്കും പ്രിയനും മാത്രമല്ല, ഈ സിനിമയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും അതൊരു ഷോക്കായിരുന്നു. എന്നാല്‍, ഇന്നാലോചിക്കുമ്പോള്‍ മറിച്ചാണ് തോന്നുന്നത്. പടം ഇറങ്ങി ഒരാഴ്ച കഴിയുമ്പോഴാണ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതെങ്കിലോ? ദുരന്തത്തിനുമേലെ മറ്റൊരു ദുരന്തമാകുമായിരുന്നു അത്. നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വരുമായിരുന്നു ഞങ്ങള്‍ക്ക്.

കാത്തിരിപ്പിന്റെ രണ്ട് വര്‍ഷങ്ങളാണ് കടന്നു പോയത്. ഏറെ സങ്കടകരവും സമ്മര്‍ദ്ദ പൂര്‍ണവുമായിരുന്നു അത്. ലോകം കാണേണ്ട ഒരു കാലാസൃഷ്ടി ഇങ്ങനെ ഇരുട്ടിലിരിക്കുന്നല്ലോ എന്ന സങ്കടം; വലിയ സാമ്പത്തിക ബാധ്യതയുടെ സമ്മര്‍ദ്ദം. രണ്ടിനും നടുവിലൂടെയാണ് രണ്ടുവര്‍ഷം ഞങ്ങള്‍ തുഴഞ്ഞത്. വലിയ കാര്യങ്ങള്‍ക്ക് വലിയ സഹനങ്ങളും വേണ്ടി വരുമെന്നത് ഒരു പ്രപഞ്ച സത്യമാണല്ലോയെന്നും മോഹന്‍ലാല്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നു.