കർഷകരുടെ വിജയം; വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബിൽ പാസാക്കി ലോക്‌സഭ

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബിൽ പാസാക്കി ലോക്‌സഭ. ബില്ലിന്മേൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടയിലാണ് ലോക്‌സഭ ബിൽ പാസാക്കിയത്. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് ബിൽ അവതരിപ്പിച്ചത്. ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്.

രാവിലെ പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചത് മുതൽ ലോക്സഭയിൽ പ്രതിപക്ഷം ബഹളം ആരംഭിച്ചിരുന്നു. കാർഷിക നിയമം പിൻവലിക്കുന്നതിനുള്ള ബില്ലിൽ ചർച്ച നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. സഭയുടെ നടുത്തളത്തിലിറങ്ങിയാണ് പ്രതിപക്ഷ നേതാക്കൾ പ്രതിഷേധിച്ചത്. രാജ്യസഭയിലും ബിൽ ഇന്നു തന്നെ പാസാക്കിയേക്കും. ഇതിനുള്ള ശ്രമങ്ങളാണ് ഭരണപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

നവംബർ 19-നാണ് മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. ഏറെ നാളത്തെ സമരങ്ങൾക്കും പ്രതിഷേധ പ്രകടനങ്ങൾക്കുമൊടുവിലാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്.

കർഷക സമരം ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ നിയമം പാസാക്കി ഒരു വർഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്.

അത് നടപ്പായി, ഇനി എംഎസ്പി(താങ്ങുവില) അടക്കമുള്ള കർഷകരുടെ മറ്റു പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാമെന്നായിരുന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബിൽ ലോക്സഭയിൽ പാസാക്കിയതിന് പിന്നാലെ കർഷക നേതാവ് രാകേഷ് ടികായത്ത് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.