ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ. നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും വാക്സിനേഷൻ തോതും വർധിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു.
പുതിയ കോവിഡ് വകഭേദം ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന പ്രധാന നിർദ്ദേശങ്ങൾ:
- ഒമിക്രോൺ വകഭേദം കണ്ടെത്തിയ രാജ്യങ്ങളെ ‘അപകട സാദ്ധ്യതയുള്ള’ രാജ്യങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തുകയും അവിടെ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരുടെ തുടർനടപടികൾ കൂടുതൽ ഊർജിതമാക്കുകയും വേണം.
- കർശന നിയന്ത്രണങ്ങളും ശക്തമായ നിരീക്ഷണവും ആവശ്യം. വാക്സിനേഷൻ തോത് വർധിപ്പിക്കാനും, കോവിഡ് അനുയോജ്യമായ പെരുമാറ്റം ഉറപ്പുവരുത്താനും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
- രാജ്യാന്തര വിമാനങ്ങളിലെത്തുന്ന യാത്രക്കാരുടെ മുൻകാല യാത്രാ വിവരങ്ങൾ ലഭിക്കുന്നതിന് റിപ്പോർട്ടിങ് സംവിധാനം നിലവിലുണ്ട്. ഈ സംവിധാനം സംസ്ഥാന തലത്തിൽ അവലോകനം ചെയ്യണം.
- വിപുലമായ പരിശോധനാ സൗകര്യങ്ങൾ ഒരുക്കുക. ചില സംസ്ഥാനങ്ങളിൽ മൊത്തത്തിലുള്ള പരിശോധനയും ആർടിപിസിആർ പരിശോധനകളുടെ അനുപാതവും കുറഞ്ഞതായി കണ്ടെത്തി. ശരിയായ പരിശോധനയില്ലെങ്കിൽ യഥാർഥ അളവ് നിർണയിക്കാൻ ബുദ്ധിമുട്ടാണ്.
- ഹോട്സ്പോട്ടുകളിലും സമീപകാലത്ത് പോസിറ്റീവ് കേസുകൾ കൂടുതലായി കണ്ടെത്തിയ പ്രദേശങ്ങളിലും തുടർച്ചയായ നിരീക്ഷണം ആവശ്യമാണ്. ഹോട്സ്‌പോട്ടുകളിൽ വിപുലമായ പരിശോധനയ്ക്കൊപ്പം എല്ലാ പോസിറ്റീവ് സാംപിളുകളും ജീനോം സീക്വൻസിങ്ങിനായി നിയുക്ത ലാബുകളിലേക്ക് അയയ്ക്കണം.
- എല്ലാ സംസ്ഥാനങ്ങളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ താഴെ നിലനിർത്താൻ ശ്രമിക്കുക. രോഗം ആരംഭത്തിൽ തന്നെ തിരിച്ചറിയാൻ പരിശോധനകളുടെ എണ്ണവും ആർടിപിസിആർ പരിശോധനകളും വർധിപ്പിക്കുക.
- ചികിത്സ നൽകുന്നതിൽ കാലതാമസം ഒഴിവാക്കാൻ സംസ്ഥാനത്തിലുടനീളം ആരോഗ്യ സൗകര്യങ്ങളുടെ മതിയായ ലഭ്യത ഉറപ്പാക്കുക.
- സർക്കാർ നൽകുന്ന സാമ്പത്തിക സഹായം പരമാവധി ഉപയോഗിക്കാനും സംസ്ഥാനങ്ങൾക്ക് നിർദേശം.
- സംസ്ഥാനങ്ങൾ പൊതുജനങ്ങളിൽനിന്നുള്ള സാംപിളിങ് ഗണ്യമായി വർധിപ്പിക്കുക. രാജ്യത്ത് വ്യാപിക്കുന്ന വകഭേദങ്ങൾ നിരീക്ഷിക്കാൻ ഇന്ത്യൻ സാർസ്‌കോവ്-2 ജീനോമിക്സ് കൺസോർഷ്യം സ്ഥാപിച്ചു. വൈറസിന്റെ ജീനോമിക് വ്യതിയാനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള മൾട്ടി-ലബോറട്ടറി, മൾട്ടി-ഏജൻസി, പാൻ-ഇന്ത്യ നെറ്റ്വർക്ക് ആണിത്.
- വ്യാജ പ്രചാരണങ്ങൾ ഒഴിവാക്കാൻ എല്ലാ സംസ്ഥാനങ്ങളും വാർത്താസമ്മേളനങ്ങളിലൂടെയും ബുള്ളറ്റിനിലൂടെയും ജനങ്ങളുടെ ആശങ്കയില്ലാതാക്കുകയും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും വേണം.

