കരുതൽ തടങ്കൽ റദ്ദാക്കിയ വിധി; സ്വപ്ന സുരേഷിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: സ്വപ്ന സുരേഷിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്ര സർക്കാർ. കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെയാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാണ് കേന്ദ്ര സർക്കാർ ഉന്നയിച്ചിരിക്കുന്ന ആവശ്യം. സെൻട്രൽ ഇക്കോണോമിക് ഇന്റിലിജൻസ് ബ്യുറോയിലെ സ്‌പെഷ്യൽ സെക്രട്ടറി, കമ്മീഷണർ ഓഫ് കസ്റ്റംസ് എന്നിവർ ഉൾപ്പെടെയുള്ളവരാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. ആവശ്യമായ രേഖകൾ പരിശോധിച്ച ശേഷമാണ് സ്വപ്ന സുരേഷിന്റെ കരുതൽ തടങ്കൽ ഉത്തരവ് ഇറക്കിയതെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്.

സ്വർണ്ണകടത്ത് കേസിലെ മറ്റ് ആറ് പ്രതികളുടെ കോഫെപോസെ നിയമപ്രകാരം ഉള്ള കരുതൽ തടങ്കൽ കോടതികൾ ശരിവച്ചിട്ടുണ്ടെന്നും കേന്ദ്രസർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സ്വർണക്കടത്തു കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന സ്വപ്ന ഈ മാസം ആറിന് ആണ് ജയിൽ മോചിതയായത്. അറസ്റ്റിലായി ഒരു വർഷവും മൂന്ന് മാസവും പിന്നിട്ട ശേഷമാണ് സ്വപ്‌നയ്ക്ക് ജയിലിൽ നിന്നും പുറത്തിറങ്ങാൻ കഴിഞ്ഞത്. ജാമ്യം നേരത്തെ ലഭിച്ചെങ്കിലും ഉപാധികളിലെ നടപടി ക്രമങ്ങൾ നീണ്ടുപോയത് കാരണമാണ് ജയിൽ മോചനം വൈകിയത്.

എൻഫോഴ്‌സ്‌മെന്റ് രജിസ്റ്റർ ചെയ്ത കേസിലാണ് എറണാകുളം ജില്ല വിട്ടു പോകാൻ പ്രിൻസിപ്പൽ സെഷൻസ് കോടതി അനുമതി നൽകിയത്. വീട് തിരുവന്തപുരത്തായതിനാൽ എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥ നീക്കണമെന്നാവശ്യപ്പെട്ടാണ് സ്വപ്ന കോടതിയെ സമീപിച്ചത്. സ്വപ്നയുടെ ആവശ്യത്തെ എൻഫോഴ്‌സ്‌മെന്റും അനുകൂലിച്ചിരുന്നു.