കൊവിഡിന്റെ പുതിയ വകഭേദം; അതിതീവ്ര വ്യാപനശേഷി; ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊവിഡ് വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. ഒമിക്രോണ്‍ അതീവ അപകടകാരിയെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വക ഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. ഒമിക്രോണിന്റെ വരവ് വീണ്ടും ലോകത്തെ സാമ്പത്തിക അവസ്ഥയെ തകിടം മറിക്കുമെന്നാണ് വിലയിരുത്തല്‍.

യഥാര്‍ത്ഥ കൊറോണ വൈറസില്‍ നിന്ന് വളരെയേറെ ജനിതക മാറ്റം സംഭവിച്ച ഒമിക്രോണ്‍ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാന്‍ സാധ്യത കൂടുതലാണ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഹോങ്കോങ്ങിനും പിന്നാലെ യൂറോപ്പിലും ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ബെല്‍ജിയത്തിലാണ് യൂറോപ്പിലെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഈജിപ്റ്റില്‍ നിന്ന് വന്ന യാത്രക്കാരിയിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. അമേരിക്ക, യുകെ, ജപ്പാന്‍, സിംഗപ്പൂര്‍ , യുഎഇ , ബ്രസീല്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് യാത്രാവിലക്കേര്‍പ്പെടുത്തി. സ്ഥിതി വിലയിരുത്താന്‍ ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

നിലവില്‍ ദക്ഷിണാഫ്രിക്ക, ഹോങ്കോങ് , ഇസ്രായേല്‍, ബോറ്റ്സ്വാന, ബെല്‍ജിയം എന്നീ രാജ്യങ്ങളിലായി നൂറോളം പേരില്‍ ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം അനിശ്ചിതത്വത്തിലായി. നിലവില്‍ ദക്ഷിണാഫ്രിക്കയിലുള്ള ഇന്ത്യന്‍ എ ടീം പര്യടനം ഉപേക്ഷിച്ചേക്കും. ഹോളണ്ട് ടീം പര്യടനം ഉപേക്ഷിച്ച് ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങി.